തിരുവനന്തപുരം: ദീപം തെളിച്ചും മധുരം വിതരണം ചെയ്തും ഇടതു മുന്നണി സംസ്ഥാനത്തൊട്ടാകെ വിജയദിനം ആഘോഷിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ഇന്നലെ വൈകിട്ട് എഴു മണിക്കാണ് ദീപം തെളിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിന് മുന്നിൽ നിരത്തി വച്ച മെഴുകുതിരിയിലേക്ക് ആദ്യം മുഖ്യമന്ത്രി ദീപം പകർന്നു. പത്നി കമല, മകൾ വീണ, ചെറുമകൻ, മറ്റ് ബന്ധുക്കൾ എന്നിവരും ദീപം തെളിച്ചു. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷം കൊഴുപ്പിച്ചത്. എല്ലാവർക്കും മധുരം നൽകി.
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിൽ മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ദീപം തെളിച്ചത്.. വെളിച്ചം ജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രതീകാത്മകമായ പരിപാടിയാണിതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റ് ഓഫീസിലാണ് ദീപം തെളിച്ചത്. ഇടതു മുന്നണിയുടെ പ്രമുഖ നേതാക്കൾ സ്വന്തം വീടുകളിൽ ദീപം തെളിച്ചു. പാർട്ടി പ്രവർത്തകർ വീടുകൾക്ക് മുന്നിൽ മെഴുകുതിരികളും ചെരാതുകളും കത്തിച്ചു. ഇടതുമുന്നണിയുമായി ബന്ധപ്പെട്ട സംഘടനകളുടെ പാർട്ടി ഓഫീസുകളിലും പുരോഗമന കലാ പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിലും ദീപം തെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |