തിരുവനന്തപുരം: ഒരംഗം വീതമുള്ള അഞ്ച് ഘടകകക്ഷികളിലെ രണ്ടുപേരെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. കേരള കോൺഗ്രസ്-ബി പ്രതിനിധി കെ.ബി. ഗണേശ് കുമാർ, ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജു എന്നിവർക്കാണ് മുൻഗണന. അങ്ങനെയെങ്കിൽ ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും.
രണ്ടു മന്ത്രിസ്ഥാനങ്ങൾ രണ്ടര വർഷംവീതം നാല് കക്ഷികൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നാളെ ഉച്ചയ്ക്ക് മുമ്പായി അഞ്ച് ചെറു ഘടകകക്ഷികളുമായും കോവൂർ കുഞ്ഞുമോനുമായും സി.പി.എം നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യും. അതിലെ ധാരണപ്രകാരമാവും വീതംവയ്പ്. ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി, കോൺഗ്രസ്-എസ് കക്ഷികളാണ് മന്ത്രിസ്ഥാനങ്ങൾ പങ്കിടേണ്ടിവരുന്നത്. എൽ.ജെ.ഡിക്ക് സാദ്ധ്യതയില്ല. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ്-എമ്മിനോ എൽ.ജെ.ഡിക്കോ നൽകിയേക്കാം.
പന്ത്രണ്ട് മന്ത്രിമാർ സി.പി.എമ്മിനുണ്ടാകും. സി.പി.ഐക്ക് നാലും. പതിവുപോലെ സി.പി.എമ്മിനാണ് സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐക്കും. ചില വകുപ്പുകൾ ഇരു പാർട്ടികളും വിട്ടുകൊടുക്കേണ്ടിവരും. മൃഗസംരക്ഷണം, ക്ഷീരവികസനം, ഭവനനിർമ്മാണം എന്നിവയിലേതെങ്കിലും സി.പി.ഐ വിട്ടുനൽകും. മൃഗസംരക്ഷണവും ക്ഷീരവികസനവും നൽകാനാണ് കൂടുതൽ സാദ്ധ്യത.
രണ്ട് മന്ത്രിസ്ഥാനം ചോദിച്ചെങ്കിലും ഒന്നു കിട്ടിയ കേരള കോൺഗ്രസ്-എമ്മിന് ഒരു പ്രധാന വകുപ്പ് നൽകേണ്ടിവരും.പൊതുമരാമത്ത്, വൈദ്യുതി എന്നിവയിലൊന്നാകും കൈമാറുക. തുറമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ മറ്റേതെങ്കിലും ഘടകകക്ഷികൾക്ക് നൽകിയേക്കും. മറ്റൊരു വകുപ്പ് കൂടി സി.പി.എം വിട്ടുകൊടുക്കും. 17ന് ഇടതുമുന്നണി യോഗം ചേരുന്നതിനാൽ 16ന് തന്നെ മന്ത്രിസഭാ പ്രാതിനിദ്ധ്യം സംബന്ധിച്ച് ധാരണയിലെത്തും. 18ന് സി.പി.എമ്മും സി.പി.ഐയും നേതൃയോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. പരമാവധി പുതുമുഖങ്ങൾക്കായിരിക്കും അവസരം.
സത്യപ്രതിജ്ഞ: പ്രത്യേക ഉത്തരവിറക്കും
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് നടത്താൻ പ്രത്യേക ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനായി കടുത്ത നിയന്ത്രണങ്ങളോടെ സംവിധാനമൊരുക്കും. കൊവിഡ് കടുത്തപ്പോൾ കഴിഞ്ഞ വർഷം കാസർകോട്ട് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നു. അതുപോലെയാണ് തലസ്ഥാനത്ത് 17 മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുക. നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.
കൊവിഡ് വ്യാപനം കൂടുന്നെങ്കിലും സംസ്ഥാനത്ത് ഒാക്സിജൻ ക്ഷാമമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഒാക്സിജൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഉറപ്പ് ലഭിച്ച പോലെ അതെല്ലാം കിട്ടിയാൽ സംസ്ഥാനത്ത് ഒാക്സിജൻ പ്രശ്നമുണ്ടാകില്ല. മഴക്കെടുതിയും പ്രകൃതിക്ഷോഭവും കടലാക്രമണവും ഉണ്ടാകുന്നതിനാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സ്ഥിരം പുനരധിവാസ സംവിധാനമുണ്ടാക്കുന്നത് സർക്കാർ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാദ്ധ്യമങ്ങളിലും ചാനലുകളിലും നിഗൂഢമായി സി.പി.എം. സെല്ലുകൾ പ്രവർത്തിക്കുന്നത് മൂലമാണ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചതെന്ന ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ജനവിധി തങ്ങൾക്ക് എതിരായതിനെ വക്രീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളെന്ന് അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചടങ്ങു നടക്കുന്ന പ്രധാന വേദിയുടെ നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
മേയ് 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.800 പേരെയാണ് ചടങ്ങിലേക്കു ക്ഷണിക്കുന്നത്. കനത്ത മഴ ജോലികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും രാത്രിയും പകലുമായി വേദിയുടെയും പന്തലിന്റെയും ജോലികൾ തീർക്കാമെന്ന പ്രതീക്ഷയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചടങ്ങ്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഇക്കുറി മാദ്ധ്യമങ്ങൾക്കും നിയന്ത്രണമുണ്ടാകും. പി.ആർ.ഡി ഡയറക്ടർ എസ്.ഹരി കിഷോർ മാദ്ധ്യമ പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തി. ഒരു മാദ്ധ്യമത്തിൽ നിന്ന് അക്രഡിറ്റേഷനുള്ള ഒരു റിപ്പോർട്ടർക്കു മാത്രമായിരിക്കും പ്രവേശനം. പി.ആർ.ഡി വാർത്തകൾ നൽകാനുള്ള വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |