ആലപ്പുഴ: ഇടതുസർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ആലപ്പുഴയിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പചക്രം അർപ്പിക്കുന്ന പതിവിന്, കൊവിഡിന്റെ പശ്ചാത്തലത്തിലും മാറ്റമുണ്ടായില്ല. മുന്നേ നടന്നവരുടെ ഇരമ്പുന്ന ഓർമ്മകർക്കു മുന്നിൽ അഭിവാദ്യമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാരും ഇന്നലെ രാവിലെ പുന്നപ്രയിലെയും വയലാറിലെയും രക്ഷസാക്ഷി മണ്ഡപങ്ങളിലെത്തി.
രാവിലെ 9ന് വയലാർ രക്തസാക്ഷി മണ്ഡപത്തിലും 10ന് പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലുമായിരുന്നു ചടങ്ങുകൾ. പിണറായി വിജയനു പുറമേ നിയുക്ത സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി.എൻ. വാസവൻ, വീണാ ജോർജ്, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, കെ. രാജൻ, പി. രാജീവ്, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി തുടങ്ങിയവരും പുഷ്പചക്രം സമർപ്പിച്ചു. സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയെയും സംഘത്തെയും മുദ്രാവാക്യം വിളികളോടെ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുമണ്ഡപങ്ങളിലും പുഷ്പാർച്ചനയ്ക്ക് ആവശ്യമായ ക്രമീകരണം ചെയ്തിരുന്നു. എ.എം. ആരിഫ് എം.പി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, നിയുക്ത എം.എൽ.എമാരായ എച്ച്. സലാം, ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എം.എസ്. അരുൺകുമാർ തുടങ്ങിയവരും പങ്കെടുത്തു. മുൻമന്ത്രി പി. തിലോത്തമൻ വയലാറിലെ ചടങ്ങിൽ പങ്കെടുത്തു. മുൻമന്ത്രിമാരായ ജി. സുധാകരനും ഡോ. ടി.എം. തോമസ് ഐസക്കും പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |