തിരുവനന്തപുരം:പിണറായി സർക്കാർ തുടർഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെപ്പുകളിൽ നേടിയ വിജയം ഫലത്തിൽ ജനങ്ങൾ നൽകിയ പിറന്നാൾ സമ്മാനമായി.പക്ഷേ, മധുരം കുറവാണ്.
42 വാർഡുകളിൽ ഇടതു മുന്നണി 24 ഇടത്ത് വിജയിച്ചു.ഇരുപതായിരുന്നു കൈവശമുണ്ടായിരുന്നത്. യു.ഡി.എഫ് നാല് സീറ്റുകൾ കൈവിട്ട് 12ലേക്ക് ചുരുങ്ങി. ബി.ജെ.പി ആറെണ്ണം നിലനിറുത്തി പരിക്കൊഴിവാക്കി. തൃപ്പൂണിത്തുറ നഗരസഭയിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതും കൊല്ലം വെളിയന്നൂർ പഞ്ചായത്ത് ഭരണം കൈവിട്ടതുമാണ് ഇടതു വിജയത്തിന്റെ മധുരം കുറച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര ഉൾപ്പെട്ട എറണാകുളം ജില്ലയിൽ കാര്യമായ ചലനമുണ്ടാക്കാനും കഴിഞ്ഞില്ല.
കുന്നത്തുനാട് പഞ്ചായത്തിലെ ഒരു വാർഡ് മാത്രമാണ് സി.പി.എമ്മിന് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനായത്. തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് വാർഡുകൾ ബി.ജെ.പിക്ക് അടിയറ വയ്ക്കേണ്ടിയും വന്നു. കോൺഗ്രസിനും സന്തോഷിക്കാൻ വക നൽകുന്ന വിജയമല്ല. തൃക്കാക്കര മണ്ഡലത്തിൽപ്പെട്ട എറണാകുളം സൗത്ത് വാർഡ് നിലനിറുത്തിയ ബി.ജെ.പി, തൃപ്പൂണിത്തുറയിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തത് അവരുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വീര്യമേകും. കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചെന്ന ആക്ഷേപം സി.പി.എം ഉയർത്തി.
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ ഒരു വർഷം തികയുന്ന ദിവസമാണ് നാളെ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ അംഗബലം 100 ആക്കി സർക്കാരിന്റെ മാറ്റ് കൂട്ടണമെന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അവിടെ തമ്പടിച്ച് തന്ത്രങ്ങൾ മെനയുന്നത്. സാമ്പത്തികപ്രതിസന്ധിയും മറ്റ് ചില വിവാദങ്ങളുമൊക്കെ ഉറക്കം കെടുത്തിയെങ്കിലും നൂറുദിന കർമ്മപരിപാടികളും മറ്റും പ്രഖ്യാപിച്ച് ഒന്നാം സർക്കാരിന്റെ തടസ്സമില്ലാത്ത തുടർച്ച ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം അവർ നടത്തുന്നു.
ഭൂരിപക്ഷമുയർത്തി സംഘടനാകരുത്ത് തെളിയിക്കണമെന്ന വാശിയോടെ കോൺഗ്രസും നീങ്ങുന്നു. കെ-റെയിലിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതിൽ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |