തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന വിവാദങ്ങളിൽ അടിതെറ്റുന്ന സർക്കാരിന്റെ അവസ്ഥ ഇടതുമുന്നണിക്കും സി.പി.എമ്മിനും രാഷ്ട്രീയ തിരിച്ചടിയാകുന്നു. വിമാനത്തിലെ പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതാണ് ഏറ്റവുമൊടുവിൽ തിരിച്ചടിയായത്. ജയരാജനെതിരെ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ തന്നെ പൊലീസിന് ജയരാജനെതിരെ കേസെടുക്കേണ്ടി വന്നു. പ്രതിഷേധത്തിനിടെ മർദ്ദനമേറ്റെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി കള്ളമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് ആ പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. സഭയിലും പുറത്തും വിഷയം ഉന്നയിച്ച യു.ഡി.എഫിന് ഇത് രാഷ്ട്രീയനേട്ടമായി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളെല്ലാം ഇടതുമുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി. ഓരോ വിവാദത്തിലും തിരിച്ചടിയാണ്. പൊലീസാണ് മിക്കതിലും പ്രതിക്കൂട്ടിൽ. അത് ആഭ്യന്തരവകുപ്പ് നോക്കുന്ന മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാവശ്യങ്ങൾക്ക് വഴങ്ങാതെ തിരിച്ചടിക്കാൻ സർക്കാർ ശ്രമിക്കുന്നെങ്കിലും പിന്നീട് പിറകോട്ട് വലിയേണ്ടി വരുന്നതിന്റെ നാണക്കേടുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വധശ്രമത്തിന് ഗൂഢാലോചന നടത്തിയെന്ന ഗുരുതര കുറ്റം ചുമത്തി മുൻ എം.എൽ.എയായ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനെ അറസ്റ്റ് ചെയ്തിട്ടും റിമാൻഡ് പോലുമില്ലാതെ വിട്ടയക്കേണ്ടി വന്നതും പൊലീസിന് ക്ഷീണമായി. പ്രതിപക്ഷം ഇത് ആഘോഷിക്കുകയാണ്.
മണിയുടെ വിവാദപരാമർശവും പിൻവലിക്കലും
നിയമസഭയിൽ കെ.കെ. രമയെ പറ്റിയുള്ള എം.എം. മണിയുടെ വിവാദപരാമർശവും കോളിളക്കമുണ്ടാക്കി. മണിയെ മുഖ്യമന്ത്രി സഭയിൽ ന്യായീകരിച്ചത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. ഭരണകക്ഷിക്കാർക്കും അതൃപ്തിയുണ്ടായി. സി.പി.ഐ ദേശീയനേതാക്കളടക്കം കടുത്ത വിമർശനമുയർത്തി. സി.പി.എമ്മാകട്ടെ മണിയെ തള്ളാതെ വിഷയം സ്വയം തണുക്കട്ടെയെന്ന നിലപാടാണെടുത്തത്. വിഷയത്തിൽ ഇന്നലെ ശക്തമായ റൂളിംഗ് നൽകിയ സ്പീക്കർ എം.ബി. രാജേഷ് സഭയുടെ അന്തസ് ഉയർത്തിപ്പിടിച്ചപ്പോൾ എം.എം. മണി വിവാദ പരാമർശം പിൻവലിച്ചു. പരാമർശം പിൻവലിക്കേണ്ടതില്ലെന്ന നിലപാടെടുത്ത മണിയുടെ പിന്മാറ്റം ഭരണകക്ഷിയിലടക്കം ഉയർന്ന വികാരങ്ങൾ കണക്കിലെടുത്താണ്. എങ്കിലും മണിയുടെ പിന്മാറ്റം ഭരണകക്ഷിക്ക് ക്ഷീണമായി. പ്രത്യേകിച്ചും മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി തിരുത്താതെ നിൽക്കുമ്പോൾ. എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികൾ പിടിയിലാവാത്തതും രാഹുൽഗാന്ധിയുടെ ഓഫീസാക്രമണവുമെല്ലാം സർക്കാരിന് ക്ഷീണം തന്നെ.
വഖഫ് നിയമനത്തിലും പിന്മാറ്റം
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന് മുസ്ലിംലീഗിന് മുഖ്യമന്ത്രി ഉറപ്പ് നൽകേണ്ടി വന്നതാണ് മറ്റൊരു തിരിച്ചടി. മുസ്ലിം സംഘടനകളുമായുള്ള ചർച്ചയിലും തീരുമാനം പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല. സംഘടനകൾ വിമർശനം കടുപ്പിച്ചപ്പോൾ നിയമസഭ പാസാക്കിയ നിയമം തൽക്കാലം നടപ്പാക്കുന്നില്ലെന്ന് മാത്രമാണ് അറിയിച്ചത്. ഇന്നലെ പിന്മാറ്റം തന്നെ പ്രഖ്യാപിച്ചപ്പോൾ ലീഗിനും രാഷ്ട്രീയവിജയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |