തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമാകുമ്പോൾ ജില്ലാ സമ്മേളനങ്ങൾ നടത്തിയത് കോടതി ഉത്തരവോടെ വിവാദമായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ സമ്മേളനം സി.പി.എം മാറ്റിവച്ചെങ്കിലും രാഷ്ട്രീയാക്രമണം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഹൈക്കോടതി ഉത്തരവിന് ശേഷം കാസർകോട് ജില്ലാ സമ്മേളനം മാത്രമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്. കോടതി ഉത്തരവ് കാസർകോടിന് മാത്രമാണ് ബാധകമെന്ന് പറഞ്ഞ് തൃശൂർ സമ്മേളനം ഇന്നലെയും തുടർന്നത് നിയമവാഴ്ചയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ഇതിന് സി.പി.എം മറുപടി പറഞ്ഞില്ലെങ്കിലും അടച്ചിട്ട മുറിയിൽ 150 പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങൾ ആകാമെന്നാണ് ന്യായീകരണം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാനദണ്ഡങ്ങളാണ് ഇതിന് ആയുധമാക്കുന്നത്. സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എ, ബി, സി കാറ്റഗറികളിൽ തൃശൂർ, കാസർകോട് ജില്ലകൾ ഇല്ലാത്തതിനാൽ തൃശൂരിന് മറ്റ് നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നാണ് വാദം.
കൊവിഡ് രൂക്ഷമായ നാലാമത്തെ ജില്ലയായ തൃശൂരിൽ സി.പി.എമ്മിന്റെ നിയമലംഘനമാണെന്ന ആരോപണം വരും ദിവസങ്ങളിലും കോൺഗ്രസ് ശക്തമാക്കും. ആലപ്പുഴ ജില്ലാ സമ്മേളനം തൽക്കാലം മാറ്റിയെങ്കിലും കൊവിഡ് മൂന്നാംതരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സമ്പൂർണ പരാജയമാണെന്ന പ്രചാരണവും പ്രതിപക്ഷം ശക്തമാക്കും. മന്ത്രിയുടേത് പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ആശുപത്രികളിലടക്കം ഒരു സജ്ജീകരണവും ഇല്ലെന്നുമാണ് ആക്ഷേപം.
കൊവിഡ് കാരണമാണെങ്കിലും സംസ്ഥാന സി.പി.എമ്മിന്റെ ചരിത്രത്തിൽ ഒരു ജില്ലാ സമ്മേളനം മാറ്റി വയ്ക്കുന്നത് ആദ്യമാണ്. പ്രാദേശിക വിഭാഗീയതയും മറ്റും കാരണം ലോക്കൽ സമ്മേളനങ്ങൾ മാറ്റി വച്ചിട്ടുണ്ട്. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിക്കപ്പുറം പ്രാധാന്യം ഇതിന് സി.പി.എം കാണുന്നില്ല. കൊവിഡ് കണക്കിലെടുത്ത് പ്രതിപക്ഷം തങ്ങളുടെ പരിപാടികൾ ഈ മാസം അവസാനം വരെ മാറ്റിയപ്പോൾ പ്രധാന ഭരണ കക്ഷി സമ്മേളനവുമായി മുന്നോട്ട് പോകുന്നത് ചർച്ചയാക്കി പ്രതിപക്ഷം നേട്ടത്തിന് ശ്രമിക്കുമെന്നും സി.പി.എം കരുതുന്നുണ്ട്.
13 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനം മാർച്ച് ആദ്യമാണ്. ഒരു മാസത്തെ ഇടവേളയുള്ളതിനാൽ കൊവിഡ് കുറയുമ്പോൾ ഫെബ്രുവരിയിൽ സമ്മേളനം നടത്താമെന്നാണ് വിലയിരുത്തൽ. പുതിയ ഷെഡ്യൂൾ നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിച്ചേക്കും. ഫെബ്രുവരി പകുതിയോടെ സംസ്ഥാനകമ്മിറ്റി ചേരുന്നുണ്ട്. അതിന് മുമ്പ് ആലപ്പുഴ സമ്മേളനം നടത്തിയേക്കാം.
കോടതിയെ വെല്ലുവിളിക്കാനും സി.പി.എമ്മിന് മടിയില്ല: വി.ഡി.സതീശൻ
ഹൈക്കോടതി വിധി കാസർകോടിനു മാത്രമാണ് ബാധകമെന്ന് വ്യാഖ്യാനിച്ച് തൃശൂരിൽ പാർട്ടി സമ്മേളനം തുടർന്നതിലൂടെ സി.പി.എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റുന്നതു പോലെയാണ് സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടത്തിയത്. വെറും അഞ്ചു പേരുമായി സമരം നടത്തിയതിന് പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സർക്കാരാണിത്.
കോടതി ഉത്തരവ് തൃശൂരിന്റെ കാര്യത്തിൽ ബാധകമല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ വ്യാഖ്യാനം നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന് ഒരു നടപടിയുമില്ല. ആരോഗ്യവകുപ്പ് ഏതാണ്ടു നിശ്ചലമാണ്. എല്ലാവരോടും വീടുകളിൽ കഴിയാനാണ് സർക്കാർ നിർദ്ദേശം. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ നേരമില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അവർ ഇത്ര തിരക്കിട്ട് എന്തു ജോലിയാണ് കേരളത്തിൽ ചെയ്യുന്നത് ? നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുമ്പോൾ സി.പി.എം സംഘടിത നിയമലംഘനം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു
കൊവിഡ് വ്യാപനം രൂക്ഷമായതോടെ, ഈ മാസം 28 മുതൽ 30 വരെ കണിച്ചുകുളങ്ങരയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് പുതിയ തീയതി നിശ്ചയിക്കും. രോഗം മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ പാർട്ടി ഘടകങ്ങൾ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു.
പൊതുവേദിയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കിയിരുന്നു. ആലപ്പുഴ ജില്ലാ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |