SignIn
Kerala Kaumudi Online
Saturday, 20 April 2024 3.22 AM IST

നിയമസഭാ കൈയാങ്കളിക്കേസ്: 61 സാക്ഷികളിൽ ഒറ്റ എം.എൽ.എയുമില്ല

legislative-assembly

തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ 2015 മാർച്ച് 13ലെ ബഡ്ജറ്റവതരണവേളയിൽ നിയമസഭയ്ക്കകത്ത് നടന്ന കൈയാങ്കളിക്കേസിലെ 61 സാക്ഷികളിൽ അന്നത്തെ ഒരു ഭരണകക്ഷി എം.എൽ.എ പോലുമില്ലാത്തത് കോൺഗ്രസിലും നിയമവൃത്തങ്ങളിലും ചർച്ചയാകുന്നു.

അന്ന് ഭരണപക്ഷത്ത് യു.ഡി.എഫിന് 71 എം.എൽ.എമാരുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പിന്നീട് കേസിലിടപെട്ട് സുപ്രീംകോടതി വരെ പോയെങ്കിലും സാക്ഷിയല്ല. നിയമസഭയിലെ ഏതാനും ഉദ്യോഗസ്ഥരും ചില വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമാണ് സാക്ഷികൾ. ഒന്നാം സാക്ഷി, കേസ് നൽകിയ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംങ്‌ഗധരൻ. സാക്ഷികളായ ഉദ്യോഗസ്ഥരിൽ ചിലരെല്ലാം വിരമിച്ചു. കേസിൽ 31ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തുടർവാദം നടക്കും.

മന്ത്രിയും എം.എൽ.എയും ഉന്നതനേതാക്കളും പ്രതികളായ കേസിൽ ഉദ്യോഗസ്ഥർ അവരുടെ സുരക്ഷയെക്കരുതി കൂറ് മാറിയാലും ഒന്നും ചെയ്യാനാവില്ല. എന്നാൽ, ജനപ്രതിനിധികൾ പൊതുസമൂഹത്തോട് ഉത്തരം പറയേണ്ടവരാണ്. യു.ഡി.എഫ് രാഷ്ട്രീയായുധമാക്കിയതും ,ഇത്രയേറെ വിവാദമുണ്ടാക്കിയതുമായ കേസിൽ ഭരണപക്ഷത്തെ ഒരു എം.എൽ.എയെപ്പോലും സാക്ഷിയാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണുയരുന്നത്. 2016 മാർച്ച് 13നാണ് കേസിൽ സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അപ്പോഴും ഭരണം മാറിയിട്ടില്ല. ആഭ്യന്തരവകുപ്പിന് കീഴിലെ ക്രൈംബ്രാഞ്ച് എക്കണോമിക് ഒഫൻസസ് വിഭാഗം എസ്.പി എ. ഷാനവാസാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള കേസിലെ ആറ് പ്രതികളും നൽകിയ ഒഴിവാക്കൽ ഹർജിയാണ് 31ന് സി.ജെ.എം കോടതി പരിഗണിക്കുന്നത്. സർക്കാരിന് വേണ്ടി ഹാജരാകേണ്ടത് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസാണ്. മന്ത്രിയും ഭരണകക്ഷി എം.എൽ.എയുമടക്കം പ്രതികളായ കേസിൽ സർക്കാർ അഭിഭാഷകൻ എന്ത് നിലപാടെടുക്കുമെന്ന ചോദ്യവും കൗതുകമുണർത്തുന്നു.

 തുടരന്വേഷണത്തിലൂടെ സാക്ഷികളാക്കാം

കെ.എം. മാണിക്ക് അന്ന് സഭയിൽ വലയം തീർത്ത എം.എൽ.എമാരാണ് നേരിട്ടുള്ള സാക്ഷികളെന്നിരിക്കെ, അവരെ സാക്ഷിപ്പട്ടികയിലുൾപ്പെടുത്താത്തത് നീതിയുക്തമായ കേസന്വേഷണത്തിന് വിഘാതമാകുമെന്ന് കാട്ടി ആർക്കും ക്രിമിനൽ മിസലനിയസ് പെറ്റിഷൻ നൽകാം. കോടതിക്ക് ഹർജി അനുവദിച്ച് എം.എൽ.എമാരെ സാക്ഷികളാക്കാം. ഗുജറാത്ത് സർക്കാർ- വിനുഭായ് കേസിൽ ഒരു പ്രതിയാണ് തുടരന്വേഷണമാവശ്യപ്പെട്ടത്. ഗുജറാത്ത് ഹൈക്കോടതി അത് നിരസിച്ചപ്പോൾ, പ്രതി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEGISLATIVE ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.