തിരുവനന്തപുരം: മലയാള ഭാഷയുടെ പിതാവും നവോത്ഥാന നായകനുമായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം എഴുത്തച്ഛൻ ജയന്തിയായി ആഘോഷിക്കാനും അന്നേ ദിവസം ഭാഷാ ദിനമായി ആചരിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. എഴുത്തച്ഛന്റെ മഹത്തായ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും വലുതാണെന്ന് ഹസൻ ചൂണ്ടിക്കാട്ടി. കൊല്ലവർഷം 661ൽ കർക്കടകത്തിലെ ആയില്യം നക്ഷത്രത്തിലാണ് എഴുത്തച്ഛൻ ജനിച്ചതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള മണലുവിളയിൽ തുഞ്ചൻഗ്രാമത്തിൽ ജൂലായ് 30ന് തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം എഴുത്തച്ഛന്റെ 536-ാം ജന്മവാർഷിക ദിനത്തിൽ തുഞ്ചത്തെഴുത്തച്ഛൻ ജന്മനക്ഷത്ര ആയില്യ മഹോത്സവം സംഘടിപ്പിച്ചിരുന്നു. എഴുത്തച്ഛൻ ജയന്തി വിപുലമായി ആഘോഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |