തിരുവനന്തപുരം: ഈ 'ഇരുവർ"ക്കിടയിൽ ഒരു ബന്ധമുണ്ട്, അതിന് മുൻഗാമിയിൽ നിന്ന് പിൻഗാമിയിലേക്കുള്ള ദൂരം മാത്രം. നിയുക്ത സ്‌പീക്കർ എം.ബി. രാജേഷിനെയും സ്ഥാനം ഒഴിയുന്ന സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെയും ചേർത്ത് വയ്‌ക്കുമ്പോൾ അത് വ്യക്തവുമാണ്. ശ്രീരാമകൃഷ്ണൻ പോയ രാഷ്ട്രീയ വഴികളിലെല്ലാം പിൻഗാമിയായി എത്തിയത് രാജേഷായിരുന്നു.
പഠനകാലത്താണ് ശ്രീരാമകൃഷ്ണന്റെ പിന്നാലെയുള്ള രാജേഷിന്റെ ആ യാത്ര തുടങ്ങിയത്. ഇന്നത് സ്‌പീക്കർ പദവിയിൽ എത്തിനിൽക്കുന്നു. സ്‌കൂളിലും കോളേജിലുമെല്ലാം സീനിയറും ജൂനിയറുമായിരുന്നു. ആ യാത്ര ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലൂടെ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റുവരെ എത്തി. എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെയും മുൻഗാമിയും പിൻഗാമിയുമായി നടന്നുകയറി.
പക്ഷേ പ്രൊഫഷനിൽ ഇരുവരും മാറി സഞ്ചരിച്ചു. ശ്രീരാമകൃഷ്ണൻ ബി.എ, ബി.എഡുമായി അദ്ധ്യാപകനായപ്പോൾ രാജേഷ് എം.എ, എൽ.എൽ.ബി നേടി അഭിഭാഷകനായി. പക്ഷേ ജോലിക്കപ്പുറത്ത് രാഷ്ട്രീയത്തെ സ്‌നേഹിച്ചപ്പോൾ അദ്ധ്യാപകപണിയും അഭിഭാഷകവൃത്തിയും ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിൽ ഒപ്പത്തിനൊപ്പം സഞ്ചരിച്ചു. രാജേഷ് രണ്ടുതവണ എം.പിയായപ്പോൾ ശ്രീരാമകൃഷ്ണൻ അത്രയും തവണ എം.എൽ.എയായി.
ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജേഷ് ഏറ്റെടുത്തതും ശ്രീരാമകൃഷ്ണനിൽ നിന്ന്. ശ്രീരാമകൃഷ്ണൻ സ്‌പീക്കർ സ്ഥാനം ഒഴിയുമ്പോൾ ആ കസേര ഒരുങ്ങുന്നത് രാജേഷിനെ വരവേൽക്കാൻ. ശ്രീരാമകൃഷ്ണൻ അഞ്ച് വർഷമായി താമസിക്കുന്ന സ്‌പീക്കറുടെ വസതിയായ 'നീതി"യിലാകും രാജേഷിന്റെ താമസം. ഈ ബന്ധം വെറും യാദൃച്ഛികമല്ല. അതുകൊണ്ടാവാം ഇരുവരുടെയും മക്കൾക്ക് നിരഞ്ജന എന്ന് പേരിട്ടതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |