തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതൽ നവംബർ 12 വരെ നടക്കും. പൂർണമായും നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏഴ് ബില്ലുകൾ പരിഗണിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
45 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്. 19 ദിവസം നിയമനിർമ്മാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കുമാണ്.
പഞ്ചായത്തിരാജ്, നഗര-ഗ്രാമാസൂത്രണം, മുനിസിപ്പാലിറ്റി, ചരക്കുസേവന നികുതി, പൊതുവില്പന നികുതി, ധനസംബന്ധമായ ഉത്തരവാദിത്വം എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകളും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുമാണ് ആദ്യ രണ്ടു ദിവസം പരിഗണിക്കുന്നത്.
വിവിധ സർവകലാശാലാനിയമ ഭേദഗതി, കള്ള് വ്യവസായ വികസന ബോർഡ്, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും പൊതുജനാരോഗ്യം, മെഡിക്കൽ പ്രാക്ടിഷണേഴ്സ്, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ), സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി തുടങ്ങിയ ബില്ലുകൾ തുടർന്നുള്ള ദിവസങ്ങളിൽ പരിഗണിക്കുന്നുണ്ട്.
'കൊവിഡ് പശ്ചാത്തലത്തിൽ ഒന്നരവർഷമായി സമ്മേളന ദിവസങ്ങളിൽ കുറവ് വന്നതിനാലാണ് ബില്ലുകൾ യഥാസമയം പാസ്സാക്കാനാവാതെ പോയത്".
- എം.ബി. രാജേഷ്, സ്‌പീക്കർ
കേരളപ്പിറവിക്ക് കടലാസ് രഹിത സഭ
സഭയ്ക്കകത്തെ എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തും.
സന്ദർശകരാവാം
സന്ദർശക ഗാലറികളിലേക്ക് പരിമിതതോതിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കും.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വനിതകൾക്കുമായി വൈവിദ്ധ്യമാർന്ന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
നിയമസഭാ മ്യൂസിയം, ലൈബ്രറി വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവും കൊവിഡ് നിയന്ത്രണങ്ങൾ കുറയുന്ന മുറയ്ക്ക് നടത്തും.
നിയമസഭയെ അധിക്ഷേപിക്കുന്നത് തെറ്റ്: സ്പീക്കർ
നിയമസഭയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. വിമർശനമാകാം. അധിക്ഷേപം പാടില്ല. അന്തസ്സുള്ള വാക്കുകളുപയോഗിച്ച് വേണം വിമർശിക്കാൻ. ഒരു ദൃശ്യമാദ്ധ്യമത്തിലെ അവതാരകൻ നിയമസഭാംഗങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം.
പദപ്രയോഗം നടത്തിയ വ്യക്തി ഖേദപ്രകടനം നടത്തിയിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നതും തെറ്റായ കാര്യമാണ്. നിയമസഭാ ചട്ടങ്ങളുടെ പരിഷ്കക്കരണം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി പരിശോധിച്ചുവരികയാണെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |