മലപ്പുറം: എം.എസ്.എഫ് നേതൃത്വത്തിനെതിരെ ലൈംഗികാധിക്ഷേപം ഉന്നയിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടു. ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയുടെ നടപടി. വനിതാ കമ്മിഷന് നൽകിയ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് കടുത്ത നടപടിക്ക് വഴിവച്ചത്. ഹരിതയുടെ പുതിയ കമ്മിറ്റി ഉടൻ പ്രഖ്യാപിച്ച് സ്ത്രീവിരുദ്ധ പാർട്ടിയെന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ലീഗിന്റെ തീരുമാനം.
പാർട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അതേസമയം, പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരിത അംഗങ്ങളുടെ തീരുമാനം. ലൈംഗികാധിക്ഷേപ പരാതിയുടെ പേരിൽ പിരിച്ചുവിട്ടെന്നും ഹരിതയുടെ നിയമാവലി പ്രകാരം ലീഗ് ഉന്നതാധികാര സമിതിക്ക് ഇതിനുള്ള അധികാരമില്ലെന്നും നടപടിക്ക് മുമ്പ് വിശദീകരണം ചോദിച്ചില്ലെന്നും ചൂണ്ടിക്കാട്ടും.
വനിതാ കമ്മിഷനിൽ നൽകിയ പരാതിയിൽ കോഴിക്കോട്ടെ സിറ്റിംഗിന് ഹാജരാവും. പൊലീസ് അന്വേഷണവുമായി സഹകരിക്കും. വാദി പ്രതിയായെന്നും നീതിക്കായി ഏതറ്റംവരെയും പോകണമെന്നുമുള്ള വികാരത്തിലാണ് ഹരിത നേതാക്കൾ.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബ് എന്നിവർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പലതവണ പരാതിപ്പെട്ടിട്ടും ലീഗ് നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിത സംസ്ഥാനകമ്മിറ്റിയിലെ പത്തംഗങ്ങൾ വനിതാ കമ്മിഷനെ സമീപിച്ചത്.
ചർച്ചകൾ കരകണ്ടില്ല
വനിതാ കമ്മിഷന് ഹരിത പരാതി നൽകിയതിനു പിന്നാലെ ലീഗ് നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചകളിലും എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഹരിത ഉറച്ചുനിന്നു. ഇതോടെ വിവാദം പൊതുസമൂഹത്തിലേക്ക് എത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 17ന് ഹരിത സംസ്ഥാനകമ്മിറ്റിയെ മരവിപ്പിച്ചു. ആഗസ്റ്റ് 25ന് ഹരിത നേതൃത്വത്തെ വിളിച്ചുവരുത്തി രാത്രി വൈകുംവരെ നടത്തിയ ചർച്ചയും അലസി. ആരോപണവിധേയർ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും പകരം വനിതാ കമ്മിഷനിലെ പരാതി പിൻവലിക്കണമെന്നും ലീഗ് നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഹരിത തള്ളി. ഇന്നലത്തെ ഉന്നതാധികാര സമിതിക്ക് തൊട്ടുമുമ്പെങ്കിലും പരാതി പിൻവലിക്കണമെന്ന അന്ത്യശാസനവും ഫലിച്ചില്ല. പാർട്ടി നിർദ്ദേശങ്ങൾ പൂർണമായും അംഗീകരിച്ച് എം.എസ്.എഫ് നിൽക്കുമ്പോൾ എല്ലാം ധിക്കരിക്കുന്നവരെ ഉൾക്കൊള്ളണോയെന്ന ചോദ്യം സാദിഖലി ശിഹാബ് തങ്ങൾ ഉന്നയിച്ചതോടെ ഹരിതയോട് മൃദുസമീപനമെടുത്ത എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും എതിർപ്പുയർത്തിയില്ല. ഇതോടെ ഹരിത സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതടക്കം ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
ഹരിതയെ തട്ടിയതിന് പിന്നിൽ സാദിഖലി തങ്ങൾ
മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ ഉറച്ച നിലപാടിനെ തുടർന്ന്. അച്ചടക്കം ലംഘിച്ച കമ്മിറ്റിയെ മരവിപ്പിക്കുകയല്ല, പിരിച്ചുവിടണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. വിവാദം തണുത്ത ശേഷം നടപടിയെടുക്കാമെന്ന ധാരണയിലാണ്, മരവിപ്പിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമുള്ള പിരിച്ചുവിടൽ.
യൂത്ത് ലീഗിലെയും എം.എസ്.എഫിലെയും ഒരു വിഭാഗം നേതാക്കളുടെ ചരടുവലിയാണ് ഹരിതയുടെ പരാതിക്ക് പിന്നിലെന്ന വിശ്വാസത്തിലാണ് സാദിഖലി തങ്ങൾ. തന്റെ നോമിനിയായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി.കെ.നവാസെത്തിയപ്പോൾ, എതിർപ്പുമായി പരാതിക്കാരായ ഹരിത നേതാക്കൾ വന്നിരുന്നു. യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും കടിഞ്ഞാൺ പോവരുതെന്ന് ആഗ്രഹിക്കുന്ന രണ്ട് പ്രമുഖ നേതാക്കളാണ് ഹരിതയുടെ പരാതിക്ക് പിന്നിലെന്നും അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടാണ് ,സ്ത്രീവിരുദ്ധ പാർട്ടിയെന്ന മുദ്രകുത്തൽ നേരിടേണ്ടി വരുമെന്ന മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പും അവഗണിച്ചത്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ ചികിത്സയിലായതിനാൽ ചുമതലകൾ നിർവഹിക്കുന്ന സാദിഖലി തങ്ങളുടെ അപ്രീതി നേടാൻ തയ്യാറല്ലെന്നതിനാൽ ഉന്നതാധികാര സമിതിയിൽ എതിർ ശബ്ദങ്ങളുയർന്നില്ല.
. വനിതാകമ്മിഷനിലെ പരാതി പിൻവലിച്ചാൽ നിലവിലെ കമ്മിറ്റിയെ തുടരാൻ അനുവദിക്കാനും എം.എസ്.എഫ്നേതൃനിരയിലേക്ക് കൂടുതൽ പെൺകുട്ടികളെ കൊണ്ടുവരാനുമായിരുന്നു ധാരണ. ഹരിതയോട് മൃദുസമീപനം സ്വീകരിച്ച എം.കെ.മുനീറിന്റെയും ഇ.ടി.മുഹമ്മദ് ബഷീറിന്റെയും ഇടപെടലിനെത്തുടർന്നാണ് എം.എസ്.എഫ് നേതൃത്വത്തെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചത്. അച്ചടക്ക നടപടിയെന്ന നിലപാടിൽ ഹരിത ഉറച്ചുനിന്നതോടെ, സാദിഖലി തങ്ങളുടെ വാദത്തിന് മേൽക്കൈ ലഭിച്ചു. വനിതാ കമ്മിഷനിലെ ഹരിതയുടെ പരാതിയിൽ സംസ്ഥാന ട്രഷറർ ആയിഷാബാനു ഒപ്പിട്ടിട്ടില്ല. ഇവരെ ഭാരവാഹിയാക്കി പുതിയ കമ്മിറ്റി രൂപവത്കരിക്കാനും നീക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |