തിരുവനന്തപുരം: ദേശീയപാത അതോറിട്ടിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികൾ ഏറ്റവും കൂടുതലെന്നും കേരളത്തിൽ ജനിച്ച്, കളിച്ചു വളർന്ന് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭാംഗവും കേന്ദ്രമന്ത്രിയാവുകയും ചെയ്ത ഒരാൾ ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങളെക്കാൾ കൂടുതൽ കുഴികൾ ദേശീയപാതയിലുണ്ടെന്നും നിയമസഭയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരിഹാസം. റോഡുകളിലെ കുഴികൾ സംബന്ധിച്ച് കെ.ബാബുവിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരനെ പേരെടുത്തു പറയാതെ മന്ത്രി വിമർശിച്ചത്.
ദേശീയ പാതയിലെ കുഴികൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാനായി ഇടപെട്ടില്ലെന്നും മന്ത്രി പറഞ്ഞു. പല കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. അവരെല്ലാം ഉദ്ഘാടനം ഉറപ്പായ പദ്ധതികൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ആ കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴി എണ്ണാനും അത് അടയ്ക്കുന്നതിനും പ്രത്യേക ചുമതല ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സതീശനു നേരെ ഒളിയമ്പ്
മന്ത്രി പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് ഉപചോദ്യം ചോദിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടിയപ്പോൾ, റിയാസ് അദ്ദേഹത്തിന് നേരെയും ഒളിയമ്പെയ്തു. താൻ പറഞ്ഞതുകേട്ട് പ്രകോപനം ഉണ്ടാകേണ്ടിയിരുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതാക്കൾക്കാണ്. എന്നാൽ അവർ ആരും തന്നെ സഭയിലില്ല. ബി.ജെ.പിയെക്കുറിച്ച് പറയുമ്പോൾ മറ്റാർക്കെങ്കിലും പ്രകോപനം ഉണ്ടായാൽ തനിക്ക് യാതൊന്നും പറയാനില്ലെന്നും സതീശൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |