ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്താൻ 15 മരങ്ങൾ മരങ്ങൾ മുറിക്കാൻ അടിയന്തര അനുമതി വേണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്‌നാട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം വേണമെന്നും തമിഴ്നാട് സമിതിയെ അറിയിച്ചു.
മരം മുറിക്കാൻ വനം വകുപ്പിന്റെ ഉൾപ്പെടെ അനുമതി വേണമെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. അനുമതി നേടാൻ മേൽനോട്ട സമിതി അദ്ധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. മേൽനോട്ട സമിതി അടുത്ത മാസം അണക്കെട്ട് സന്ദർശിച്ചേക്കും. കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് ചർച്ച ചെയ്യാനാണ് സമിതി യോഗം ഡൽഹിയിൽ ചേർന്നത്. മഴ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. അണക്കെട്ടിലെ ചോർച്ച ഉൾപ്പെടെ പരിശോധിക്കാൻ ഇൻസ്ട്രുമെന്റേഷൻ നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. തർക്കം പരിഹരിച്ച് അന്തിമ റൂൾ കെർവ് ഉടൻ തയ്യാറാക്കണം.
കേരളം സഹകരിക്കണമെന്ന് തമിഴ്നാട്
അണക്കെട്ടിന്റെ അറ്റകുറ്റ പണിക്കും അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനും കേരളത്തിന്റെ സഹകരണം വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.
മേൽനോട്ട സമിതിയുടെ അദ്ധ്യക്ഷനും ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ ചീഫ് എൻജിനീയറുമായ ഗുൽഷൻ രാജ് അദ്ധ്യക്ഷനായി. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ചീഫ് എൻജിനിയർ അലക്‌സ് വർഗീസ്, നോഡൽ ഓഫീസർ പി.ജി വിജയകുമാർ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |