ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി നിലനിറുത്താനായി അർദ്ധരാത്രിയെന്നോ പുലർച്ചെയെന്നോ നോക്കാതെ ഷട്ടറുകൾ കൂട്ടത്തോടെ ഉയർത്തുന്ന തമിഴ്‌നാട് നിലപാട് പെരിയാർ തീരദേശവാസികളുടെ സ്വത്തും സ്വസ്ഥതയും കെടുത്തുന്നു. എപ്പോൾവേണമെങ്കിലും വീട്ടിൽ വെള്ളം കയറാമെന്ന സ്ഥിതിയിലാണ് ജനങ്ങൾ. മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനാൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും കഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു തവണയാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് അല്പം താഴ്ന്നാൽ ഷട്ടറുകളിൽ ഒരെണ്ണമൊഴിച്ച് എല്ലാം താഴ്ത്തും. ഷട്ടർ അടച്ചാലുടൻ തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കും. ഇതോടെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ ഉയരും.
ഞായറാഴ്ച വൈകിട്ടോടെ തുറന്നിരുന്ന ഒരു ഷട്ടറിനൊപ്പം എട്ടെണ്ണം കൂടി തുറന്ന് സെക്കൻഡിൽ 7800 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത്. 10 മണിക്ക് ഒരു ഷട്ടറൊഴികെ എല്ലാം അടച്ചു. ഇന്നലെ പുലർച്ചെ നാലിന് 15 മിനിറ്റ് മുമ്പ് മാത്രം അറിയിപ്പ് നൽകി 5 ഷട്ടർ 30 സെ.മീ. വീതം ഉയർത്തി. പിന്നാലെ 4.30ന് നാല് എണ്ണം കൂടി ഉയർത്തി. രാവിലെ 8.30ന് നാല് ഷട്ടറുകൾ അടച്ചു. 11ന് തുറന്നിരുന്ന ഷട്ടറുകളുടെ ഉയരം 30 സെന്റി മീറ്ററിൽ നിന്ന് 60 ആക്കി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീ ആക്കി കുറച്ചു. വൈകിട്ട് നാലിന് വീണ്ടും ഈ ഷട്ടറുകളെല്ലാം 60 സെ.മീ വീതം ഉയർത്തി. രാത്രി 7.45ന് ആകെ ഒമ്പത് ഷട്ടറുകൾ തുറന്ന് 7105.59 ഘനയടി ജലമാണ് സെക്കൻഡിൽ പെരിയാറ്റിലേക്ക് ഒഴുക്കുന്നത്. 8.15ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് 8752.24 ഘനയടിയായി കൂട്ടി. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 141.85 അടിയാണ് ഡാമിലെ ജലനിരപ്പ്. നിലവിൽ 1867 ഘനയടി ജലമാണ് തമിഴ്നാട് ടണൽ വഴി കൊണ്ടുപോകുന്നത്. സെക്കൻഡിൽ 4933 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് ദിവസങ്ങളായി മഴ തുടരുകയാണ്.
ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
ജലനിരപ്പ് 2401 അടി പിന്നിട്ടതോടെ ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ ആറിന് വീണ്ടും തുറക്കും. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ 2401.02 അടിയാണ് ജലനിരപ്പ്. 2402 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ഡിസംബറിൽ ഇത്രയും ഉയർന്ന ജലനിരപ്പെത്തുന്നത്. നേരത്തെ നവംബർ ആദ്യവാരം 2400 അടി വരെ ജലനിരപ്പ് എത്തിയിട്ടുണ്ട്.
ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ മുതൽ 150 സെന്റി മീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 40 മുതൽ 150 ഘനമീറ്റർ വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡീൻ കുര്യാക്കോസ് പ്രതിഷേധിച്ചു
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ രാത്രിയിൽ അറിയിപ്പില്ലാതെ തുടർച്ചയായി ഷട്ടർ തുറക്കുന്ന തമിഴ്നാടിന്റെ മനുഷ്യത്വരഹിത നടപടി പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ പറഞ്ഞു. സുപ്രീംകോടതി നിർദ്ദേശിച്ച 142 അടിയിൽ പരമാവധി ഉയർന്ന ജലനിരപ്പ് ക്രമപ്പെടുത്താൻ തമിഴ്നാട് കൂടിയാലോചന നടത്തുന്നില്ല. പുതിയ ഡാം സുരക്ഷാ ബില്ലിനെ സുരക്ഷയുടെ കാര്യത്തിൽ ഏകകണ്ഠമായി പിന്തുണച്ചത് പ്രശ്ന പരിഹാരത്തിനായുള്ള അവസരമായി കാണണം. പുതിയ അണക്കെട്ടാണ് ആത്യന്തികമായ പരിഹാരം. അതിന് തമിഴ്നാട് സർക്കാരും എം.പിമാരും സഹകരിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |