തിരുവനന്തപുരം:മുട്ടിൽ മരം മുറിക്കേസ് പ്രതികളുമായി വനം കൺസർവേറ്റർ എൻ.ടി.സാജനും സ്വകാര്യ ചാനലിലെ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും നിരന്തരം സംസാരിച്ചതായുള്ള ഫോൺ രേഖ പുറത്ത്. അന്വേഷണം വഴി തെറ്റിക്കാനും, കേസൊതുക്കാനും ഗൂഢാലോചന നടത്തിയെന്ന ആരോപണം ഇതോടെ ബലപ്പെടുന്നു.
മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും കേസന്വേഷണം വഴിതെറ്റിക്കാനുമാണ് നിരവധി ദിവസങ്ങളിൽ ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതെന്നാണ് സൂചന. വനം വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ഇവർ ചേർന്ന് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് , മരം മുറി പുറത്തു കൊണ്ടുവന്ന റേഞ്ച് ഓഫീസർ എം.കെ. സമീറിനെ കുടുക്കാനുള്ള ചാനൽ വാർത്തയും, പിന്നാലെ .സാജന്റെ അന്വേഷണ റിപ്പോർട്ടും . ആന്റോ അഗസ്റ്റിനും സാജനും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്. ദീപക് ധർമ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ 112 തവണ വിളിച്ചു.
മണിക്കുന്ന് മലയിൽ സ്വകാര്യ ഭൂമിയിൽ മരം വെട്ടിയതിന് കേസെടുക്കാൻ ഫെബ്രുവരി 10ന് മാദ്ധ്യമ പ്രവർത്തകൻ കോഴിക്കോട് ഫ്ളെയിങ് സ്ക്വാഡ് ഡി.എഫ്.ഒയെ ബന്ധപ്പെട്ടിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിൻ 5 തവണ മാദ്ധ്യമപ്രവർത്തകനെയും ബന്ധപ്പെട്ടു. ആന്റോ അഗസ്റ്റിൻ നൽകിയ രഹസ്യ വിവരം പരിശോധിക്കാനെന്ന പേരിൽ സാജൻ വയനാട്ടിലെത്തിയാണ്, സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരം മുറിക്കലിൽ കുടുക്കിയത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ പരിധിയിൽ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടുമെന്നതിനാൽ സാജനെതിരായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ തള്ളിക്കളയാനാവില്ലെന്ന് നിയമ വൃത്തങ്ങൾ പറയുന്നു.
പ്രതികളെ സംരക്ഷിക്കില്ലെന്ന് എ.കെ.ബാലൻ
പാലക്കാട്: മുട്ടിൽ മരംമുറിക്കൽ കേസിൽ ആര് ഇടപെട്ടാലും സർക്കാർ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞു. നിലവിൽ കേസന്വേഷണം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. എല്ലാപ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. സി.പി.എമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാൽ നടപടിയുണ്ടാകും. അത് ദീപക് ധർമ്മടമായാലും മാറ്റമുണ്ടാകില്ല. ഭരണത്തിന്റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വേട്ടയാടലെന്ന് ദീപക് ധർമ്മടം
മുട്ടിൽമരം മുറിക്കേസിൽ ആരോപണവിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും മാദ്ധ്യമ പ്രവർത്തകനായ ദീപക് ധർമ്മടവുമായി നിരവധി തവണ സംസാരിച്ചതായ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ദീപക്കിന്റെ പ്രതികരണമെത്തി.
''എനിക്കെതിരെ ഏക പക്ഷീയമായി വേട്ടയാടൽ നടക്കുകയാണ്. ഒരു കാര്യം മാത്രം പറയുന്നു. ഒരു അഴിമതിക്കും കൂട്ടു നിന്നിട്ടില്ല. നിൽക്കുകയുമില്ല.
വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം. അതുവരെ ഇനി പ്രതികരിക്കുന്നില്ല''- ഇതാണ് കുറിപ്പ്
മരം മുറിക്കേസ് വിവാദം മുറുകിയതോടെ ഫേസ്ബുക്ക് അക്കൗണ്ട് പ്രൈവസിയടക്കം പരിമിതപ്പെടുത്തിയിരിക്കുകയാണ് ദീപക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |