തിരുവനന്തപുരം: അഴിമതിമുക്തവും കാര്യക്ഷമവുമായ എക്‌സൈസ് സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്നു തുടങ്ങും. മൂന്ന് മേഖലകളിലായി നടക്കുന്ന യോഗം 8ന് സമാപിക്കും. മൂന്ന് യോഗത്തിലും മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്നു വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കുന്ന യോഗത്തിൽ മലപ്പുറം മുതൽ കാസർകോട് വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. നാളെ എറണാകുളത്ത് ചേരുന്ന യോഗത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. സൗത്ത് സോൺ യോഗം എട്ടിന് തിരുവനന്തപുരത്ത് നടക്കും. ജോയിന്റ് എക്‌സൈസ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, സർക്കിൾ ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. അഴിമതി തുടച്ചുനീക്കുന്നതിനൊപ്പം മയക്കുമരുന്ന്/ലഹരി മാഫിയയ്ക്ക് എതിരെയുള്ള എൻഫോഴ്‌സ്മന്റ് പ്രവർത്തനം ശക്തിപ്പെടുത്താൻ സേനയെ സജ്ജമാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |