കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരും പ്രതിയായിരുന്ന നമ്പി നാരായണനും തമ്മിലുള്ള ഭൂമിയിടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ്. വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് വിജയൻ. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഇതേയാവശ്യം ഉന്നയിച്ചുള്ള വിജയന്റെ ഹർജി നിരസിച്ചിരുന്നു. തുടർന്നുള്ള റിവിഷൻ ഹർജിയാണ് ജസ്റ്റിസ് ആർ.നാരായണ പിഷാരടി തള്ളിയത്.
നമ്പി നാരായണൻ, മകൻ എൻ. ശങ്കരകുമാർ, സി.ബി.ഐ റിട്ട. ജോയിന്റ് ഡയറക്ടർ രാജേന്ദ്രനാഥ് കൗൾ, 1994ൽ സി.ബി.ഐ ഡിവൈ.എസ്.പിയായിരുന്ന കെ.വി. ഹരിവൽസൻ, സലിൽകുമാർ ചതോപാദ്ധ്യായ, പ്രതീക് കുമാർ ചാറ്റർജി, എൻ.എം. ശശിധരൻ നായർ എന്നിവരുൾപ്പെട്ട ഭൂമിയിടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ആവശ്യം. കേസ് എഴുതിത്തള്ളിയതിനുള്ള പ്രത്യുപകാരമായാണ് തമിഴ്നാട്ടിലെ ഭൂമി ഇവർക്ക് നമ്പി നാരായണൻ നൽകിയതെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ പരാതിക്കൊപ്പം വെബ്സൈറ്റിൽ നിന്നെടുത്ത ഭൂമിയുടെ ബാദ്ധ്യതാ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഹർജിക്കാരൻ ഹാജരാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. 1996ലാണ് ചാരക്കേസ് എഴുതിത്തള്ളാൻ സി.ബി.ഐ റിപ്പോർട്ട് നൽകിയത്. എട്ടു വർഷങ്ങൾക്കു ശേഷമുള്ള ഭൂമിയിടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം ഇടപെടാനാവില്ല. ഹർജിക്കാരൻ സമർപ്പിച്ച രേഖകൾ സംശയമുണർത്താൻ മാത്രം പര്യാപ്തമാണെന്നും സിംഗിൾബെഞ്ച് വിലയിരുത്തി. എന്നാൽ മതിയായ രേഖകളുമായി ഹർജിക്കാരനു വീണ്ടും കോടതിയെ സമീപിക്കാൻ തടസമില്ലെന്ന് വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |