SignIn
Kerala Kaumudi Online
Saturday, 20 April 2024 12.57 AM IST

പൊലീസ് മേധാവി കസേരയ്ക്ക് വടംവലി, ഉന്നതരുടെ ഒളിപ്പോര്

police

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിനായി ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഒളിപ്പോര്. മുപ്പതു വർഷം സർവീസുള്ള ഒമ്പത് ഉദ്യോഗസ്ഥരെയാണ് യു.പി.എസ്.സി പരിഗണിക്കുന്നത്. ഇതിൽ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനായ മനുഷ്യാവകാശ കമ്മിഷൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ, ആറു വർഷം മുൻപ് മരിച്ച ഇടക്കൊച്ചി സ്വദേശി കെ.ടി.തോമസിന്റെ പേരിൽ യു.പി.എസ്.സിക്ക് പരാതി ലഭിച്ചു.

മൂന്ന് തവണയായി 23 മാസം സസ്പെൻഷനിലായതും, വിജിലൻസ് കേസുമടക്കം തച്ചങ്കരിയുടെ സർവീസിൽ നേരിട്ട നടപടികളെല്ലാം വിശദീകരിച്ചുള്ള ഈ കത്തിനു പിന്നിൽ പൊലീസിലെ ഉന്നതനാണെന്നാണ് സൂചന. മരിച്ചയാളുടെ പേരിലാണ് പരാതിയെന്ന് സംസ്ഥാനസർക്കാർ യു.പി.എസ്.സിയെ അറിയിച്ചിട്ടുണ്ടെങ്കിലും പരാതിയിലെ ഉള്ളടക്കം കമ്മിഷൻ പരിശോധിക്കുമോയെന്ന് വ്യക്തമല്ല. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ഡി.ടി.പി സെന്ററിലാണ് പരാതി തയ്യാറാക്കിയതെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹയാണ് പട്ടികയിലെ ഒന്നാമനെങ്കിലും അദ്ദേഹം താത്പര്യമില്ലെന്നറിയിച്ചിട്ടുണ്ട്. രണ്ടാമതുള്ള തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസും നേരിട്ട നടപടികളും കുരുക്കാണ്. മൂന്നാമത് വിജിലൻസ് ഡയറക്ടർ സുധേഷ്‌ കുമാറാണെങ്കിലും, പൊലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച കേസ‌ുണ്ട്. അഡി.ഡിജിപിമാരായ ബി.സന്ധ്യ, അനിൽകാന്ത്, നിധിൻ അഗർവാൾ, എസ്. ആനന്ദക്യഷ്ണൻ, കെ.പത്മകുമാർ, ഹരിനാഥ്മിശ്റ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ജൂൺ 30നാണ് ലോക്നാഥ്ബെഹ്റ വിരമിക്കുന്നത്.

പൊലീസ് മേധാവിയായി യു.പി.എസ്.സി നൽകുന്ന മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നേ നിയമിക്കാനാവൂ. ചുരുക്കപ്പട്ടിക തയ്യാറാക്കാൻ യു.പി.എസ്.സി സമിതി അടുത്തയാഴ്ച ഡൽഹിയിൽ യോഗം ചേരും. ചീഫ്സെക്രട്ടറിയും ഡിജിപിയും അംഗങ്ങളാണ്.ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടാവും നിർണായകം.

അടി, തിരിച്ചടി

 തച്ചങ്കരിയുടെ വിജിലൻസ് ക്ലിയറൻസിനൊപ്പം അനധികൃത സ്വത്തുകേസ്, വിദേശയാത്രാവിവാദം എന്നിവയുൾപ്പെടുത്തി വിശദറിപ്പോർട്ട് സുധേഷ്‌കുമാർ സർക്കാരിന് നൽകി.

 സുധേഷിന്റെ ഡ്രൈവറെ മകൾ തല്ലിയ കേസും മുൻപ് നടന്നിട്ടുള്ല വിജിലൻസ് അന്വേഷണങ്ങളും എതിർപക്ഷം കുത്തിപ്പൊക്കി. സ്വന്തം ക്ലിയറൻസ് സർട്ടിഫിക്കറ്റ് സുധേഷ് ഒപ്പിട്ടതും പരാതിയായി.

 സുധേഷിന്റെ മകൾക്കെതിരെ കുറ്റപത്രം നൽകാതെ കേസൊതുക്കാനുള്ള നീക്കം തടഞ്ഞ ഡിജിപി ബെഹ്റ, ക്രൈംബ്രാഞ്ച് മാന്വൽപ്രകാരമുള്ള നടപടികൾക്ക് നിർദ്ദേശിച്ചു.

 പാനലിലെ 12പേർക്കും സുധേഷ് നൽകിയ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കി, ഐ.ജി എച്ച്.വെങ്കടേശ് ഒപ്പിട്ട സർട്ടിഫിക്കറ്റുകളാണ് യു.പി.എസ്.സിക്കയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW DGP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.