കൊച്ചി:നിയമസഭയിലെ കൈയാങ്കളിക്കേസ് റദ്ദാക്കാൻ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 321പ്രകാരം സർക്കാരിന് എങ്ങനെ ഹർജി നൽകാനാവുമെന്ന സുപ്രീം കോടതിയുടെ ചോദ്യം പുതിയ നിയമ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
പൊതുതാത്പര്യമുണ്ടെന്നു വിലയിരുത്തി വിചാരണക്കോടതിയുടെ അനുമതിയോടെ കേസ് പിൻവലിക്കാൻ പബ്ളിക് പ്രോസിക്യൂട്ടർക്കും അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർക്കും അധികാരം നൽകുന്ന വകുപ്പാണ് 321. പബ്ളിക് പ്രോസിക്യൂട്ടറിൽ നിക്ഷിപ്തമായ ഈ അധികാരം സർക്കാരിന് വിനിയോഗിക്കാനാവില്ലെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി പറയുന്നു. കഴിഞ്ഞ ദിവസം സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതിയും ഇതാണ് വാക്കാൽ പറഞ്ഞത്.
നിയമസഭയിലെ കൈയാങ്കളിക്കേസ് റദ്ദാക്കാൻ പബ്ളിക് പ്രോസിക്യൂട്ടർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ ഹർജി 2020 സെപ്തംബർ 22 ന് തള്ളിയതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്. കേസുകൾ റദ്ദാക്കാൻ തീരുമാനിക്കേണ്ടത് പബ്ളിക് പ്രോസിക്യൂട്ടറാണ്. തീരുമാനം കോടതി അംഗീകരിക്കുന്നതോടെ കേസ് റദ്ദാക്കാൻ കഴിയും.
എന്നാൽ നിയമസഭയിലെ കൈയാങ്കളിക്കേസിൽ പബ്ളിക് പ്രോസിക്യൂട്ടറുടെ ഈ തീരുമാനം കോടതി അനുവദിച്ചില്ല. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് സർക്കാരാണ്. അന്ന് ഈ കേസിൽ കക്ഷി ചേർന്ന മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഹാജരായ ടി. അസഫ് അലി സർക്കാരിന് ഇത്തരമൊരു ഹർജി നൽകാനാവില്ലെന്നും പബ്ളിക് പ്രോസിക്യൂട്ടറുടെ വിവേചനാധികാരത്തിൽ പെട്ട വിഷയത്തിൽ സർക്കാരിന് ഇടപെടാനാവില്ലെന്നും വാദിച്ചിരുന്നു. ഈ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. സർക്കാർ അപ്പീൽ നൽകിയതിൽ അപാകത ഇല്ലെന്നായിരുന്നു മറുപടി. പക്ഷേ, കേസ് റദ്ദാക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും കേസിലെ പ്രതികൾക്ക് നിയമസഭാ സാമാജികരുടെ പ്രിവിലേജ് ലഭിക്കില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി സർക്കാരിന്റെ അപ്പീൽ തള്ളി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.
പബ്ളിക് പ്രോസിക്യൂട്ടറുടെ അധികാരത്തിലുള്ള വിഷയത്തിൽ സർക്കാരിനെന്താണ് താത്പര്യം എന്ന് സുപ്രീം കോടതി വാക്കാൽ ചോദിച്ചതോടെ ഈ നിയമപ്രശ്നം വീണ്ടും ചർച്ചയാവുകയാണ്. പബ്ളിക് പ്രോസിക്യൂട്ടറാണ് തീരുമാനം എടുക്കുന്നതെങ്കിലും ഇതു വിചാരണക്കോടതി അംഗീകരിച്ചില്ലെങ്കിൽ അപ്പീൽ നൽകാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെന്നാണ് സർക്കാർ അഭിഭാഷകരടക്കമുള്ളവരുടെ മറുവാദം.
ജോസ് ഇനിയും എൽ.ഡി.എഫിൽ തുടരണോയെന്ന് സഹോദരീ ഭർത്താവ്
അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടരണോയെന്ന് ജോസ്.കെ. മാണി ആലോചിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗവും ജോസ്.കെ. മാണിയുടെ സഹോദരീ ഭർത്താവും റിട്ട. ഐ.എ.എസുകാരനുമായ എം.പി. ജോസഫ് പറഞ്ഞു. കെ.എം. മാണി അഴിമതിക്കാരനാണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയതോടെ സി.പി.എമ്മിന്റെ തനിനിറം പുറത്തായി. കേരള കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ ഞെട്ടലോടെയാണ് ഇക്കാര്യം കേട്ടത്. സി.പി.എം നേതൃത്വം കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും അപമാനിക്കുകയാണ്. മൺമറഞ്ഞിട്ടും പിതാവിനെ വേട്ടയാടുന്ന ഇടത് മുന്നണിയുടെ കെണിയിൽ നിന്ന് ജോസ് കെ. മാണി പുറത്ത് വരണമെന്ന് അപേക്ഷിക്കുകയാണ്. യു.ഡി.എഫിനൊപ്പം ചേർന്ന് മാണിസാറിന്റെ പൈതൃകം കാത്ത് സൂക്ഷിക്കണമെന്നും ജോസഫ് അവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |