തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്നത് പോലെ നിയന്ത്രണങ്ങൾ പാടേ ലംഘിച്ച് സി.പി.എം നടത്തിവരുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കൊവിഡ് വ്യാപനത്തിനിടയാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.
പാർട്ടി സമ്മേളന വേദികളിൽ നിന്ന് ഉന്നതർക്കടക്കം കൊവിഡ് ബാധിച്ചിട്ടും അടച്ചിട്ട മുറികളിൽ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനങ്ങൾ എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? യു.ഡി.എഫ് അടക്കമുള്ള പാർട്ടികൾ ഈ മാസം 31 വരെയുള്ള പരിപാടികൾ റദ്ദാക്കി. മത, സാംസ്കാരിക സംഘടനകളെല്ലാം നിയന്ത്രണമേർപ്പെടുത്തി. എന്നാൽ സാമൂഹ്യ വ്യാപനം തടയാനോ, നിശ്ചിത എണ്ണത്തിനപ്പുറമുള്ള കൂട്ടായ്മകൾ നിയന്ത്രിക്കാനോ സർക്കാരിന് ഒരാത്മാർത്ഥതയുമില്ല.
അടുത്ത മൂന്നാഴ്ച കൊവിഡ്- ഒമിക്രോൺ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്കിയെങ്കിലും അതിനനുസൃതമായ ജാഗ്രതയോ, ഭരണ നടപടികളോ ഉണ്ടായില്ല.
ഒന്നും രണ്ടും ഘട്ടങ്ങളുടെ കൊവിഡ് വ്യാപന കാലത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച 'വോളണ്ടിയർ ബ്രിഗേഡുകൾ' സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണം. രോഗികൾ വീടുകളിൽ കഴിയാൻ നിർബന്ധിതമാകുന്നതോടെ വീട്ടിലുള്ളവരെല്ലാം രോഗബാധിതരാകുന്ന സ്ഥിതിവിശേഷം തടയാൻ പഞ്ചായത്തുകളിലും നഗരസഭകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പുനഃസ്ഥാപിക്കണം.
മരുന്നിനും കൊവിഡ് രോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും വേണ്ടിവരുന്ന തുക സർക്കാർ അടിയന്തരമായി അനുവദിക്കണം. കൊവിഡ് ഒന്നും രണ്ടും ഘട്ടങ്ങളിലുണ്ടായിരുന്ന ആയിരത്തോളം പി.ജി വിദ്യാർത്ഥികളുടെ സേവനമിപ്പോഴില്ല. ഈ കുറവ് നികത്താൻ എം.ബി.ബി.എസ് പാസായവരെ അടിയന്തരമായി നിയോഗിക്കണം.
ഐ.എം.എയും ആരോഗ്യ രംഗത്തെ ജീവനക്കാരെ പ്രതിനിധികരീക്കുന്ന മറ്റ് സംഘടനകളുമായെല്ലാം സർക്കാർ ആശയവിനിമയം നടത്തണം. സ്വകാര്യമേഖലയെ കൂടുതൽ വിശ്വാസത്തിലെടുക്കണം.
കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ചികിത്സയ്ക്ക് സഹായം സർക്കാർ ഉറപ്പാക്കണം. കൊവിഡിന്റെ മൂന്നാം വരവ് ചിലരിൽ വലിയ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ കൗൺസലിംഗിന് സൗകര്യമുണ്ടാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |