കണ്ണൂർ: സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സി.പി.എം അവസാനിപ്പിക്കുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജന് പങ്കില്ലെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു. എം.എൽ.എമാരായ എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. ചന്ദ്രൻ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. വ്യക്തിപൂജയ്ക്ക് വഴിയൊരുക്കും വിധത്തിലുള്ള ഇടപെടലുകൾ ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് ഇനി സംസ്ഥാന കമ്മിറ്രിയുടെ പരിഗണനയ്ക്ക് വരും.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധന രൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശനവിധേയമായത്. സി.പി.എം സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ഇത് തടയുന്നതിന് ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
കണ്ണൂർ തളാപ്പിൽ സംഘപരിവാർ സംഘടനകളിൽ നിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അർജുനനായും പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വച്ചത്. പിന്നീട് ജില്ലയിൽ പലയിടത്തും വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന ബോർഡുകൾ വന്നു. വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളുമുണ്ടായി. നവമാദ്ധ്യമങ്ങളിൽ പി.ജെ ആർമി എന്നും മറ്റുമുള്ള പേരുകളിൽ വ്യക്തിപരമായി ആരാധന വളർത്തുന്ന പ്രചാരണം നടന്നത് സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |