കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. 45 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഇതിൽ 15 പേർ പുതുമുഖങ്ങളാണ്. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.
2015ൽ വടകര സമ്മേളനത്തിലാണ് പി. മോഹനൻ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ പി. മോഹനൻ 49 വർഷമായി പാർട്ടി അംഗമാണ്. പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമിതി അംഗമാണ്. 1991 മുതൽ ജില്ലാ കമ്മിറ്റി അംഗം. 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് 673 ദിവസം ജയിലിൽ കഴിഞ്ഞു. പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ. ലതികയാണ് ഭാര്യ. മക്കൾ: ജൂലിയസ് നികിദാസ്, ജൂലിയസ് മിർഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |