തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ഇന്നലെ രാവിലെ ഔദ്യോഗികമായി ചുമതലയേറ്റു.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ക്യാബിന്റെ നേരെ എതിർവശത്താണ് പി. ശശിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഓഫീസ് നാലാം നിലയിലായിരുന്നു. തലശ്ശേരി സ്വദേശിയായ പി. ശശി 1996-2001 കാലത്ത് ഇ.കെ. നായനാർ സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
ശശിയുടെ നിയമനം ന്യായീകരിച്ച് പി.ജയരാജൻ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിക്കാൻ സി.പി.എം. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും വിവാദങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്നും പി.ജയരാജൻ പറഞ്ഞു. കമ്മിറ്റിയുടെ തീരുമാനത്തിൽ താനും പങ്കാളിയാണ്. ഭരണരംഗത്ത് മികച്ച അനുഭവമുള്ള ആളാണ് പി.ശശി. സംസ്ഥാന കമ്മിറ്റിയിൽ പലരും പല അഭിപ്രായങ്ങളും പറഞ്ഞിരിക്കും.മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയമനം പാർട്ടി സൂക്ഷ്മമായി പരിശോധിച്ച് തീരുമാനിക്കുന്നതാണെന്നും പി.ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |