കോട്ടയം : നർക്കോട്ടിക് ലൗ ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപതയും എൻ.എസ്.എസ് നേതൃത്വവും രംഗത്തെത്തിയതോടെ മതപരമായ ധ്രൂവീകരണവും രൂപപ്പെട്ടു.
യു.ഡി.എഫിൽ ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർ ബിഷപ്പിനെ പിന്തുണയാക്കുമ്പോൾ, ഇടതു മുന്നണിയിൽ ഇതേ നിലപാടുള്ളത് ജോസ് കെ. മാണി വിഭാഗത്തിനാണ്. വ്യത്യസ്ത നിലപാടുകളെ തള്ളിപ്പറയാതെ, അവർക്കതിന് സ്വാതന്ത്ര്യമുണ്ടെന്ന് പ്രതികരിക്കാനേ മുന്നണി നേതൃത്വങ്ങൾക്ക് കഴിയുന്നുള്ളൂ. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാലാ രൂപത സഹായമെത്രാൻ ജേക്കബ് മുരിക്കൻ പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തെയും ദ്രോഹിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന് ബി.ജെ.പി
നർകോട്ടിക് ജിഹാദ് വിവാദം ബി.ജെ.പി കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കുന്നതിനപ്പുറം അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണം ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ അറിയിച്ചു.
ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ബിഷപ്പിനെ സന്ദർശിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും പിന്തുണ അറിയിച്ചു. ലൗ ജിഹാദ് വിഷയത്തിൽ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി. ഹിന്ദു ഐക്യവേദി നേതാക്കൾ ബിഷപ്പിനെ സന്ദർശിക്കാൻ അനുമതി തേടി. അതേ സമയം,വിവാദ പ്രസ്താവന പിൻവലിച്ച് ബിഷപ്പ് മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ അറിയിച്ചു.
ബിഷപ്പിന് എൻ.എസ്.എസ് പരോക്ഷ പിന്തുണ
നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്. സ്നേഹിച്ചും പ്രലോഭിപ്പിച്ചും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തിയുള്ള ഭീകരവാദ പ്രവർത്തനം ആശങ്കാജനകമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവരെ അമർച്ച ചെയ്യേണ്ട ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഇതിന് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല. ഇത്തരം നടപടികൾക്ക് വശംവദരാകാതിരിക്കാൻ ജനങ്ങളും ബന്ധപ്പെട്ട സമുദായ സംഘടനകളും മുൻകരുതലുകൾ പാലിക്കണം. മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ തൂത്തെറിയാൻ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നോക്കുകുത്തിയാവരുത്: വി.ഡി. സതീശൻ
തിരൂർ: നാർക്കോട്ടിക് ജിഹാദ് പരാമർശമുപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരൂരിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികളുപയോഗിച്ചാണ് തമ്മിലടിപ്പിക്കാൻ ശ്രമം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. സമുദായങ്ങൾ തമ്മിലടിച്ചോട്ടെ എന്ന മട്ടിൽ സംസ്ഥാന സർക്കാർ നോക്കുകുത്തിയാവരുത്. സി.പി.എമ്മിന് ഈ വിഷയത്തിൽ ഒരു നയമില്ല. തമ്മിലടിക്കുന്നെങ്കിൽ അടിച്ചോട്ടെ എന്ന അജൻഡ സി.പി.എമ്മിനുണ്ടോ എന്ന സംശയമുളവാക്കുന്നതാണ് പാർട്ടി സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം. കോൺഗ്രസ് ഇതിനകത്ത് കക്ഷി ചേരുന്നില്ല. രണ്ട് സമുദായങ്ങളോടും സംയമനം പാലിക്കാനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സംഘർഷം വലുതാവാതിരിക്കാനുള്ള ശ്രമമാണ് തങ്ങളുടേത്. കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കിൽ അധികാരികളെ അറിയിക്കണം. തെളിവുകളുണ്ടെങ്കിൽ കൈമാറണം. പറയുന്നത് വസ്തുതയല്ലെങ്കിൽ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.
കേന്ദ്രഅന്വേഷണം തേടും: കെ.സുരേന്ദ്രൻ
പാലാ ബിഷപ്പ് ഉന്നയിച്ച നർകോട്ടിക് ജിഹാദ് വിവാദത്തെക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ചർച്ച ചെയ്യാതെ, അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ബി.ജെ.പിക്ക് നോക്കിനിൽക്കാനാകില്ല. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണ്.മുസ്ലീം സമൂഹത്തിലെ ഉൽപതിഷ്ണുക്കളായ പണ്ഡിതർ തുറന്ന ചർച്ചയ്ക്ക് നേതൃത്വം നൽകണം .പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങളെ അനുവദിക്കില്ല..ചിലരെയൊക്കെ ഭയന്നും മറ്റു ചില ലക്ഷ്യത്തോടെയുമാണ് പിണറായി വിജയനും വി.ഡി.സതീശനുമെല്ലാം ബിഷപ്പിനെതിരെ രംഗത്തു വന്നത്. അവർ ചർച്ചയ്ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്.
ബൂത്ത് തലം വരെ മാറ്റം
നിയമസഭാ തിരഞ്ഞടുപ്പിലെ ബിജെപി പ്രകടനത്തെക്കുറിച്ചുള്ള അഞ്ച് സബ്കമ്മിറ്റികളുടെ റിപ്പോർട്ടിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തനത്തിൽ ബൂത്ത് മുതൽ സംസ്ഥാന തലം വരെ മാറ്റം വരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17 മുതൽ ഒക്ടോബർ 7 വരെകേരളത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കും.എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |