തിരുവനന്തപുരം: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കേണ്ടവരാണ് പൊലീസെന്നും കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന പൊലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണെന്നും പന്ന്യൻ രവീന്ദ്രൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന ലിസ്റ്റ് നോക്കി കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ന്യായമായ നീതിപോലും ഈ പ്രവൃത്തിയിലൂടെ നിഷേധിക്കപ്പെടുമെന്നതിനാൽ അംഗീകരിക്കാനാവില്ല.
വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ ഒന്നിനും പരിഹാരമല്ല. ഒരുവശത്ത് മതാടിസ്ഥാനത്തിലുള്ള പാർട്ടിയാണെങ്കിൽ മറുവശത്ത് ഭരണസംവരണം ഉള്ള മറ്റൊരു പാർട്ടിയാണ്. പാർട്ടികളുടെ പേരിൽ അനാഥമായത് രണ്ട് കുടുംബങ്ങളും. ചിലർ രാഷ്ട്രീയ പാർട്ടിയുടെ പേരുപറഞ്ഞ് ആൾക്കാരെ കൊന്ന് മറ്റുള്ളവരെ കൂടെനിർത്താമെന്ന് കരുതുന്നുണ്ടെങ്കിൽ അത് രക്ഷപ്പെടുന്ന രാഷ്ടീയമല്ലെന്നും ആ രാഷ്ട്രീയം കേരളം സ്വീകരിക്കില്ലെന്നും പന്ന്യൻ പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.ശുഭേഷ് സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |