കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ആവശ്യമായിരുന്നു തന്റെ അറസ്റ്റെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി. ജോർജ് പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ പാലാരിവട്ടത്ത് എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് വോട്ട് ഉറപ്പിക്കലാണ് ഇരുവരുടെയും ലക്ഷ്യം. സി.പി.എമ്മിലെ സ്റ്റാലിനാണ് പിണറായി. എതിരുപറയാൻ പാർട്ടിക്കാർക്ക് ഭയമാണ്. തനിക്ക് ആ ഭയമില്ല. തന്നെ ഒരു ചുക്കും ചെയ്യില്ല.
വി.ഡി.സതീശൻ കോൺഗ്രസിനെ നശിപ്പിക്കും. കോൺഗ്രസിന്റെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ.തൃക്കാക്കരയിൽ വോട്ടർമാരുടെ ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വീടുകൾ കയറിയിറങ്ങിയത്.
തിരുവനന്തപുരത്തും വെണ്ണലയിലും പ്രസംഗിച്ചത്, പ്രസംഗിച്ചതു തന്നെയാണ്. പറഞ്ഞത് കുറഞ്ഞുപോയെന്നേ തോന്നിയിട്ടുള്ളൂ. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാത്തതിന് അറസ്റ്റ് ചെയ്യുമെങ്കിൽ ചെയ്യട്ടെ. ഇനിയും ജയിലിൽ പോകാൻ തയ്യാറാണ്. സമൂഹത്തിലെ തിന്മകൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. അത് ഇനിയും ചെയ്യും.
രണ്ടു വർഷത്തോളം എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധം പുലർത്തിയതുകൊണ്ട് അവർ രാജ്യസ്നേഹികളല്ലെന്ന് ഉറപ്പിച്ചുപറയാമെന്നും പി.സി.ജോർജ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ, ദേശീയനിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#വെണ്ണല ക്ഷേത്ര
ദർശനം നടത്തി
ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനുള്ള പൊലീസ് നിർദ്ദേശം അവഗണിച്ചാണ് പി.സി. ജോർജ് തൃക്കാക്കരയിൽ എത്തിയത്. രാവിലെ എട്ടിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രസംഗത്തിന്റെ പേരിലാണ് പി.സി. ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. താെഴുത് പ്രസാദവും വാങ്ങിയാണ് പ്രചാരണത്തിനായി പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |