പാലക്കാട്: കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കെ - റെയിൽ പോലുള്ള പദ്ധതികൾ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അവർക്കെതിരെ യോജിച്ച് മുന്നേറാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ ബി -ടീമാണ് കോൺഗ്രസ്. കേന്ദ്ര നിലപാടിനെ എതിർക്കാൻ യു.ഡി.എഫിനും കോൺഗ്രസിനും കഴിയുന്നില്ല. യു.ഡി.എഫും ബി.ജെ.പി.യും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വികസനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. രാഷ്ട്രീയ വിരോധം വച്ചാണ് ഇത്. എതിർപ്പുകളുണ്ടായാലും വികസനപദ്ധതികൾ സർക്കാർ നിറവേറ്റും. വർഗീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യം. ലൗ ജിഹാദും, ഹലാൽ വിവാദവും അതിന്റെ തുടർച്ചയാണ്. മതാടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സർക്കാർ ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണ്.
വർഗീയതയുമായി യു.ഡി.എഫ് പരസ്യ സഖ്യത്തിന് തയ്യാറാകുന്നു. കോൺഗ്രസിൽ ജനങ്ങൾക്ക് വിശ്വാസമില്ല. ഹിന്ദുത്വ രാഷ്ട്രീയവുമായി സമരസപ്പെടാനാണ് കോൺഗ്രസിന്റെ ശ്രമം. ബി.ജെ.പിക്കെതിരെ ശക്തമായ ബദൽ സമീപനം അവർക്കില്ല.
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്ര വാദം മറച്ചുവെച്ച് പരിസ്ഥിതി സ്‌നേഹികളായും ജനാധിപത്യവാദികളായും വേഷം കെട്ടുകയാണ്. നേരത്തേ മത തീവ്രവാദികളോട് മൃദുസമീപനം സ്വീകരിച്ച മുസ്ലീംലീഗ് ഇപ്പോൾ അവരുമായി നേരിട്ട് ബന്ധപ്പെടുകയാണ്. വർഗീയമായി കാര്യങ്ങൾ ഉയർത്താനാണ് ലീഗ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കയാണ്. ഇസ്ലാം ഭീകരവാദത്തെയും ഇസ്ലാം മതവിശ്വാസത്തെയും കൂട്ടിക്കെട്ടാനാണ് ശ്രമം. ഇസ്ലാം ഭീകരവാദത്തിന് ഇരയാകുന്നത് യഥാർത്ഥ ഇസ്ലാം വിശ്വാസികളാണ്. രാജ്യവ്യാപകമായി സംഘപരിവാർ ക്രിസ്ത്യൻ വിഭാഗത്തെ ആക്രമിക്കുകയാണ്. ഇവിടെ ചിലർ ക്രിസ്ത്യൻ സ്‌നേഹവുമായി ചുറ്റിത്തിരിയുന്നുണ്ട്. കുറച്ച് സ്‌നേഹം പ്രകടിപ്പിച്ച് ലാഭം ഉണ്ടാക്കാനാണ് സംഘപരിവാർ നോക്കുന്നതെന്നും പിണറായി പറഞ്ഞു.
എൻ.എൻ.കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എളമരം കരീം, മന്ത്രി കെ.രാധാകൃഷ്ണൻ, എം. സി.ജോസഫൈൻ, കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 2 ന് കോട്ടമൈതാനിയിൽ പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |