തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരായ സമരം മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ളതാണെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയെ തുരങ്കംവയ്ക്കുന്നത് ഭാവി തലമുറയോടുള്ള അനീതിയാണ്. പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സമീപനം അംഗീകരിക്കാനാവില്ല. തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാവുന്നില്ല. ചുഴലിക്കാറ്റുകളും ന്യൂനമർദ്ദവുമാണ് അതിനിടയാക്കുന്നതെന്ന് എം. വിൻസെന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണം ആരംഭിച്ചശേഷം 5 കിലോമീറ്ററിൽ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലേയും ശംഖുംമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാനാവില്ല. പ്രദേശവാസികളുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.
ബൃഹദ് പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വാഭാവികമായും ചില ആശങ്കകളുണ്ടാകും. അതിന് ആക്കം കൂട്ടാനും അടിസ്ഥാനരഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കരുത്. പദ്ധതികൾ നടപ്പാക്കാതെ നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുദ്ധവും ജനവിരുദ്ധവുമാണ്.
തുറമുഖം വരുന്നതോടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഉൾപ്പെടെ ജനജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കും. പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പൂർത്തീകരിക്കലാണ് പ്രശ്നം. ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ലെന്ന് സർക്കാരിന്റെ ഉറപ്പ്.
മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം: സതീശൻ
സർക്കാരിനെ അട്ടിമറിക്കാനാണ് ആസൂത്രിത സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തുറമുഖം കാരണമുള്ള തീരശോഷണത്തെക്കുറിച്ച് വിദഗ്ദ്ധ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം.
പുനരധിവാസപദ്ധതി സമയബന്ധിതമായി നടപ്പാക്കണം. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദ്ധതിയുടെ മൂന്നിലൊന്ന് മാത്രം പൂർത്തിയായപ്പോൾ 600മീറ്റർ തീരം ഇല്ലാതായി. തീരശോഷണം സംബന്ധിച്ച് സർക്കാരിന്റെയും അദാനിയുടെയും നിലപാട് ഒന്നാണ്.
പുനരധിവാസം ഉറപ്പാക്കാതെ മത്സ്യത്തൊഴിലാളികളെ സർക്കാർ കളിയാക്കുകയാണെന്ന് എം.വിൻസെന്റ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
'ദുരിതാശ്വാസ കേന്ദ്രത്തിലുള്ളവർക്ക് വാടകവീടെടുത്ത് നൽകും. വാടക തീരുമാനിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. തുറമുഖ നിർമ്മാണം നിറുത്തിയാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാകും".
-മന്ത്രി വി. അബ്ദുറഹിമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |