കണ്ണൂർ: ഗവർണർക്ക് ആർ.എസ്.എസ് വിധേയത്വമാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ അണികൾ പറയുന്നതിനേക്കാൾ ആവേശത്തോടെ ആർ.എസ്.എസിനെ പുകഴ്ത്തുകയാണ് ഗവർണർ.
ഗവർണർ വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങൾക്ക് കണ്ണൂരിലെ കോട്ടയം പൊയിൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഭരണഘടനാ പദവിയിൽ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടുകൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്.
കമ്മ്യൂണിസ്റ്റുകാർ കൈയൂക്ക് കൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർ.എസ്.എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. ഈ ആർ.എസ്.എസിനെയാണ് ഗവർണർ പുകഴ്ത്തുന്നത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയരുത്.
ഗവർണർക്ക് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. പക്ഷേ, ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം പറയരുത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൈയൂക്ക് പറയുന്ന ഗവർണർ കേരളത്തിന്റെ ചരിത്രം ഉൾക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്മ്യൂണിസ്റ്റുകാർ ക്രൂരമായി വേട്ടയാടപ്പെട്ടു. വീടുകളിൽ കയറി അമ്മ പെങ്ങൾമാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്വ ഹീനമായ ആക്രമണങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വർഷം കഴിയും മുമ്പാണ് 1957ൽ ജനങ്ങൾ കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റുന്നത്.
ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ മനസിക്കേണ്ട കാര്യം, അതിനീചമായ വേട്ടയ്ക്ക് കമ്മ്യൂണിസ്റ്റുകാർ ഇരയായിരുന്നുവെന്നാണ്. പക്ഷേ വേട്ടക്കാർക്ക് ഒപ്പമല്ല ജനം നിന്നതെന്നും മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |