തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണം.
ആക്രമണത്തിന്റെ തിരക്കഥ ജയരാജന്റേത്: കെ. സുധാകരൻ
എ.കെ.ജി സെന്റർ അക്രമത്തിലെ തിരക്കഥ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെതാണെന്നും കോൺഗ്രസിനും യു.ഡി.എഫിനും പങ്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. അക്രമത്തെ ശക്തമായി അപലപിക്കുന്നു. സി.പി.എമ്മാണ് എന്നും അക്രമത്തിന്റെ മുന്നിലുള്ളത്. എന്ത് അക്രമം നടത്താനും സി.പി.എമ്മിന് തിരുവനന്തപുരത്ത് ഗുണ്ടാ സംവിധാനമുണ്ട്. രാഹുൽ കേരളത്തിലെത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എസ്.എഫ്.ഐ തകർത്തതിന് ശേഷം ആദ്യമായി എത്തുമ്പോൾ അതിന്റെ പ്രസക്തി തകർക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് ആരെങ്കിലും കരുതിയാൽ അവരാണ് മണ്ടൻമാർ.
കണ്ട് ബോദ്ധ്യമുള്ളതു പോലെയാണ് ഇ.പി. ജയരാജൻ അക്രമത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. എ.കെ.ജി സെന്ററിലെ സി.സി.ടി.വിയിലൊന്നും മുഖംപ്പെടാതെ വ്യക്തി അക്രമം നടത്തി പോകണമെങ്കിൽ അയാൾക്ക് അവിടവുമായി പരിചയമുണ്ടാകണം. ക്രിമിനൽ സംഘങ്ങളുമായി സി.പി.എമ്മിന് നല്ല ബന്ധമുണ്ട്. എ.കെ.ജി സെന്ററിന് സമീപം നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകളുണ്ട്. ഇവരെ അക്രമത്തിന് ഉപയോഗിക്കാൻ ഇ.പി. ജയരാജന് എന്താണ് പ്രയാസമെന്നും സുധാകരൻ ചോദിച്ചു.
കോൺഗ്രസിന് ബന്ധമില്ല: വി.ഡി. സതീശൻ
എ.കെ.ജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിനോ യു.ഡി.എഫിനോ ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് അക്രമിയെ കണ്ടെത്തട്ടെ. സംസ്ഥാന സർക്കാരിനെതിരായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റണമെന്ന് ചിന്തിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ പോലും മാറ്റിവച്ച് രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ പങ്കെടുക്കാൻ നേതാക്കൾ വയനാട്ടിലാണ്. സർക്കാരിനെ മൂന്നുദിവസമായി പ്രതിരോധത്തിൽ വരിഞ്ഞുമുറുക്കി നിറുത്തിയ സാഹചര്യത്തിൽ കോൺഗ്രസോ യു.ഡി.എഫോ അക്രമത്തിന് മുതിരില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കറിയാം. വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് പുതിയ വിഷയങ്ങളുടെ പിന്നാലെ പോകുന്നതാരാണ്? കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കൾ പറയുന്നതെന്ന് വ്യക്തമാക്കണം. നേരത്തെ തയാറാക്കിവച്ച പ്രസ്താവനയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |