തിരുവനന്തപുരം: അടിമുടി 'പിണറായി വിജയം' ആണ് കേരളത്തിലെ രണ്ടാം ഇടതു തരംഗം. ചരിത്രം തിരുത്തി തുടർഭരണം ഉറപ്പാക്കിയത് പിണറായി വിജയൻ എന്ന നേതാവ് അഞ്ച് വർഷമായി നടപ്പാക്കിയ സാമൂഹ്യ എൻജിനീയറിംഗ് ആണ്. 2016ൽ അധികാരമേറ്റതു മുതൽ തുടർഭരണം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. സാമ്പത്തികസംവരണം അതിന്റെ ഭാഗമായിരുന്നു.
ശബരിമല യുവതീപ്രവേശന വിധിക്കൊപ്പം സർക്കാർ നിന്നത് താളം തെറ്റിച്ചു. ആചാരസംരക്ഷണ മുദ്രാവാക്യവുമായി യു.ഡി.എഫും ബി.ജെ.പിയും ചാകര കോരി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശബരിമലയുടെ പേരിലുള്ള തെറ്റിദ്ധാരണകൾ കാരണമായെന്ന് സി.പി.എമ്മിന് വിലയിരുത്തേണ്ടി വന്നു.
പിണറായി വിജയൻ ശബരിമല നിലപാട് തിരുത്തിയിട്ടില്ല. മൗനം പാലിച്ചിട്ടുണ്ട്. പക്ഷേ, ലോക്‌സഭാ പ്രഹരം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാനുള്ള കരുതലുകൾ എടുത്തു. സമുദായ സംഘടനകളെ കൈയിലെടുക്കാനുള്ള സാമൂഹ്യ എൻജിനിയറിംഗ് ശക്തമാക്കി. നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ച് പിന്നാക്ക, ദളിത് സംഘടനകളെയടക്കം അടുപ്പിച്ചുനിറുത്തി. ശബരിമലയിൽ നിലപാട് മാറ്റം ഇല്ലെന്ന ബോദ്ധ്യം അവരിലുണർത്താൻ ശ്രമിച്ചു. പുരോഗമന, ഇടതുപക്ഷ നായകനെന്ന പ്രതിച്‌ഛായ ബോധപൂർവം വളർത്തി. പ്രതിസന്ധികളെ അവസരങ്ങളാക്കി. രണ്ട് മഹാപ്രളയങ്ങൾ, ഓഖി, നിപ്പ, കൊവിഡ്...എല്ലാ ദുരന്തകാലത്തും പിണറായി വിജയനിൽ ഒരു രക്ഷകനെ കേരളം കണ്ടു. ദിവസവും നടത്തിയ വാർത്താസമ്മേളനങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചു. പിണറായി ഒന്നും വെറുതേ പറഞ്ഞില്ല. ക്ഷേമപെൻഷൻ കാര്യക്ഷമമാക്കിയത് ഏറ്റവും തുണച്ചത് കൊവിഡ് കാലത്താണ്. ലോക്‌ഡൗണിൽ എല്ലാ വിഭാഗങ്ങൾക്കും മുടങ്ങാതെ ഭക്ഷ്യ കിറ്റ് എത്തിച്ചപ്പോൾ ഇച്ഛാശക്തിയും കരുതലുമുള്ള നേതാവായി വാഴ്‌ത്തപ്പെട്ടു. അതിലൂടെ ആരോപണക്കരിനിഴലുകളെ അതിജീവിച്ചു.
ആക്ഷേപങ്ങളെ അക്ഷോഭ്യനായി പ്രതിരോധിച്ച പിണറായിയെ ജനങ്ങൾ ഉൾക്കൊള്ളുന്നത് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കണ്ടു. വി.എസ്. അച്യുതാനന്ദന് ശേഷം വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനെ ജനങ്ങൾ കണ്ടു. മറുവശത്ത് മാസ്‌മര പ്രഭാവമുള്ള ഒരു നായകന്റെ അഭാവവും അവർ കണ്ടു.
സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടിക തിരുത്തി രണ്ട് ടേം നിബന്ധന കർശനമാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകിയത് പിണറായി അറിഞ്ഞെടുത്ത 'റിസ്‌ക്' ആയിരുന്നു. തോമസ് ഐസകിനെയും ജി. സുധാകരനെയുമൊക്കെ മാറ്റിയതിൽ പാർട്ടിയിൽ ഉയർന്ന മുറുമുറുപ്പുകൾ തടർച്ചയായി പതിനെട്ട് വർഷം പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായിയുടെ കാർക്കശ്യത്തിൽ അടങ്ങി. തുടർച്ചയായി ഒരേ മുഖങ്ങൾ വേണ്ടെന്ന വികാരം പാർട്ടിക്കതീതമായി ജനമനസുകളിലും വളരാൻ അതിടയാക്കി. മുതിർന്നവരെ മാറ്റിയത് ചർച്ചയായപ്പോൾ, അടുത്ത തവണ തനിക്കും ഇത് ബാധകമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |