ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന വ്യാപാരികളുടെ ആവശ്യം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണം ലംഘിച്ച് കട തുറന്നാൽ നേരിടും. വ്യാപാരികളുടെ വികാരം മനസിലാക്കുന്നു. നിലവിൽ പരമാവധി ഇളവ് നൽകുന്നുണ്ട്. കൊവിഡിൽ നിന്ന് ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ രക്ഷയെ കരുതി ഇതനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. അതു മനസിലാക്കാതെ നീങ്ങിയാൽ നേരിടും.
എല്ലാ ദിവസവും കട തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികളുമായി ചർച്ച നടത്താൻ ജില്ലാ കളക്ടറെയും പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ആൾക്കൂട്ടമുണ്ടാകുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. സർക്കാരിന് ലഭിക്കുന്ന വിദഗ്ദ്ധോപദേശ പ്രകാരമാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള തിരക്ക് മുന്നിൽ കണ്ടും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നടപടിയെടുക്കും.
സംസ്ഥാനത്ത് കൂടുതൽ പരിശോധന നടത്തുമ്പോഴാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗം വരാത്തവരുടെ എണ്ണം കൂടുതലായതിനാൽ ജാഗ്രത അനിവാര്യമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടരലക്ഷം പരിശോധന നടത്തും.
സംസ്ഥാനത്ത് കൂടുതൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊതുക് നിർമാർജനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ബോധവത്കരണവും പ്രചാരണവും നടത്തും. ഡെങ്കിപ്പനി അടക്കമുള്ള ഭീഷണിയും മുൻകൂട്ടി കാണണം.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ സാഹചര്യം
സംസ്ഥാനത്ത് വ്യവസായ സൗഹൃദ സാഹചര്യമാണ് നിലവിലുള്ളതെന്നും മറിച്ചാണെന്ന ധാരണയുണ്ടാക്കാൻ മനപ്പൂർവമുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ശ്രമഫലമായി സംസ്ഥാനത്ത് വ്യവസായ അനുകൂല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇക്കാര്യം വ്യവസായികളും അംഗീകരിക്കുന്നു. വ്യവസായ സാദ്ധ്യതകൾ അന്വേഷിച്ച് അകത്തും പുറത്തുമുള്ള വ്യവസായികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പള്ളിപൊളിച്ച സംഭവം: ഇടപെടുമെന്ന് മുഖ്യമന്ത്രി
അനധികൃതമെന്ന് ആരോപിച്ച് ഡൽഹിയിൽ ഫരീദാബാദ് രൂപതയുടെ ലാഡോ സരായ് ഇടവക ദേവാലയം പൊളിച്ച സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പള്ളി വികാരി ഫാദർ ജോസ് കന്നുകുഴിയും ഇടവക കമ്മിറ്റി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി സംസാരിക്കാമെന്ന് പിണറായി വിജയൻ ഉറപ്പു നൽകി. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിന്നീട് പത്രസമ്മേളനത്തിൽ പ്രതികരിച്ചു. സംഘാർഷവാസ്ഥ ഉണ്ടാകാതെ നോക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
പള്ളി തകർത്ത സാഹചര്യത്തിൽ വിശ്വാസികൾക്ക് ആരാധന നടത്താൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |