തിരുവനന്തപുരം: പാർട്ടിയിലെ ഏതെങ്കിലും ചിലർ തെറ്റ് കാണിച്ചിട്ടുണ്ടെങ്കിൽ അത് മൂടി വയ്ക്കുന്ന സംസ്കാരം സി.പി.എം ഒരിക്കലും കാണിച്ചിട്ടില്ലെന്ന് മനസ്സിലാക്കാത്തവർ എങ്ങനെയാണ് മാദ്ധ്യമപ്രവർത്തകരാവുകയെന്ന് വാർത്താലേഖകരോട് മുഖ്യമന്ത്രി പിണറായി വിജയൻ.
സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ, തട്ടിപ്പുകാരെ സംരക്ഷിക്കുകയും തട്ടിപ്പിന്റെ പങ്ക് പറ്റുന്നവരായി സി.പി.എം മാറുകയും ചെയ്തുവെന്ന പ്രതിപക്ഷ ആക്ഷേപത്തെക്കുറിച്ച് വാർത്താസമ്മേളനത്തിലുയർന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവർ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്രയും കാലം മാദ്ധ്യമരംഗത്ത് പ്രവർത്തിച്ച ആൾക്ക് ഓരോ പാർട്ടിയുടെയും രീതിയും സ്വഭാവവും മനസ്സിലാക്കാനായിട്ടില്ലെന്നാണ് സി.പി.എമ്മിനെതിരായ ചോദ്യത്തിൽ നിന്ന് മനസ്സിലാക്കാനാവുന്നത്. അത് നിർഭാഗ്യകരമാണ്. നിങ്ങൾക്ക് സി.പി.എമ്മിനോട് വിരോധമുണ്ടാകും. അത് ഈ രീതിയിൽ പ്രകടിപ്പിക്കേണ്ടതുണ്ടോ? സി.പി.എം ഇത്തരത്തിലുള്ള ഏതെങ്കിലും വൃത്തികേട് കാണിച്ച് പങ്ക് പറ്റുന്ന പാർട്ടിയാണ് എന്ന് എന്തനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയാനാകുന്നത്.
പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചയാളായാലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ കർശന നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.എം. അത് തിരിച്ചറിയുന്നില്ലെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിലെ നിങ്ങളുടെ പ്രത്യേക വീഴ്ചയായേ എനിക്ക് കാണാനാവൂ.
കരുവന്നൂർ ബാങ്കിൽ തെറ്റായ കാര്യങ്ങൾ നടന്നതിനെ ഗൗരവമായാണ് കണക്കിലെടുക്കുന്നത്. അതുകൊണ്ടാണ് ആ ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോയത്. അന്വേഷണം പ്രത്യേകസംഘത്തെ വച്ച് കൃത്യതയോടെ നീങ്ങും.
സംസ്ഥാനത്ത് ഏറ്റവുമധികം ജനവിശ്വാസമാർജിച്ച മേഖലയാണ് സഹകരണമേഖല. അവിടെ ഇതുപോലുള്ള സംഭവങ്ങൾ വിരളമാണ്. എന്നാൽ മനുഷ്യർ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ തീരെയില്ല എന്നും പറയുന്നില്ല. അങ്ങനെയുള്ളപ്പോഴെല്ലാം തെറ്റുകൾക്കെതിരെ കർശനമായ നടപടിയെടുത്ത് വിശ്വാസ്യത ഉയർത്തിപ്പിടിക്കുകയാണുണ്ടായിട്ടുള്ളത്. വിശ്വാസ്യത അതേ രീതിയിൽ നിലനിറുത്തും. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |