തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർലൈനിന് സ്ഥലമേറ്റെടുത്ത് മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. റെയിൽവേ ബോർഡിന്റെയും തത്വത്തിലുള്ള അംഗീകാരം ലഭിച്ചെന്ന് സി.പി.എമ്മിന്റെ സൈദ്ധാന്തിക വാരികയായ ചിന്തയിൽ 'കേരള വികസനത്തിന് കെ-റെയിൽ' എന്ന ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു.
പദ്ധതി സാമ്പത്തികസ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. തെറ്റായ പ്രചാരണങ്ങൾ നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കാനേ സഹായിക്കൂ.
പശ്ചാത്തല സൗകര്യ വികസനത്തിന് കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തെവിടെയുമില്ല. 63,941 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 6085 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകേണ്ട നികുതി ഒഴിവുകളാണ്. 975 കോടി റെയിൽവേ ഭൂമിയുടെ വിലയും 2150 കോടി റെയിൽവേ വിഹിതവും. സംസ്ഥാനം 3225 കോടി രൂപയാണ് വഹിക്കുക. 4252 കോടി പൊതുജനങ്ങളിൽ നിന്ന് ഓഹരിയായി സമാഹരിക്കും.
പദ്ധതി സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിക്കാനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാനും നടപടികളെടുത്ത് വരികയാണ്. പബ്ലിക് ഹിയറിംഗ് നടത്തും. ഇതുകൂടാതെ, വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ നടത്തുന്ന സെമിനാറുകളിലും കൂടിക്കാഴ്ചകളിലും വിഷയം അവതരിപ്പിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും.
മികച്ച പശ്ചാത്തലസൗകര്യങ്ങൾ കേരളത്തിലെ നിക്ഷേപസൗഹൃദാന്തരീക്ഷത്തെ മെച്ചപ്പെടുത്തും. അത്തരം നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന അധികമൂലധനം വികസനത്തിന് ആക്കം കൂട്ടും. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിഭവങ്ങളുടെ നീതിയുക്ത വിതരണത്തിലൂടെ സാമൂഹ്യനീതിയിലധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കാനാണ് ശ്രമമെന്നും പിണറായി ലേഖനത്തിൽ വ്യക്തമാക്കി.
വിദേശ വായ്പ: ചർച്ച പൂർത്തിയായി
അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് 33,700 കോടി രൂപ വായ്പയെടുക്കും. ജപ്പാനിലെ ജൈക്ക ഉൾപ്പെടെ സാമ്പത്തികസഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. എ.ഐ.ഐ.ബി, കെ.എഫ്.ഡബ്‌ള്യു, എ.ഡി.ബി എന്നിവയുമായി ചർച്ചകൾ പൂർത്തിയാക്കി. വിദേശ വായ്പയ്ക്ക് നിതി ആയോഗും കേന്ദ്ര ധന, റെയിൽവേ മന്ത്രാലയങ്ങളും അംഗീകാരം നൽകിയിട്ടുണ്ട്. 1383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ വേണ്ടത്. ഇതിൽ 1198 ഹെക്ടർ സ്വകാര്യഭൂമിയാണ്. സ്ഥലമേറ്റെടുക്കലിന് മാത്രമായി 13,362.32 കോടി രൂപ ആവശ്യമാണ്. ഇതിന് കിഫ്ബി വഴി 2100 കോടി രൂപ വകയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |