തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണിത്. അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം: "ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയിൽ പ്രതിയായ വ്യക്തി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സ്വർണ്ണക്കടത്ത് പുറത്തുവന്ന അവസരത്തിൽ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് നിർബന്ധമുള്ള ഞങ്ങൾക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുന്നതിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല.
ദീർഘകാലമായി പൊതുരംഗത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും വ്യാജ ആരോപണങ്ങൾ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തിൽ മന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങൾ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവർക്കുള്ള മറുപടി നമ്മുടെ സമൂഹം നൽകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്".
കയർ കെട്ടിത്തിരിച്ച് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി
ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് കയർ കെട്ടി അതിര് തിരിച്ചു. ദ്രുതകർമ്മ സേനയേയും സായുധസേനയേയും രംഗത്തിറക്കി വൻ സുരക്ഷയാണ് ഒരുക്കിയത്. മാദ്ധ്യമപ്രവർത്തകരെ ദൂരെ മാറ്റിയ ശേഷം മുഖ്യമന്ത്രിക്ക് അനായാസം പോകാൻ വഴിയൊരുക്കി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി കാറിൽ കയറിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |