തിരുവനന്തപുരം: വീട്ടിൽ കിടന്നുറങ്ങാനാവില്ലെന്നും, മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നുമുള്ള ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ ഭീഷണി, കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ ക്രമപ്രകാരമുള്ള അന്വേഷണത്തെ സർക്കാർ തെറ്റായി ഇടപെട്ട് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ഓ, നിങ്ങളിവിടെ ഈ കേസ് അന്വേഷിക്കുകയാണെങ്കിൽ ഈ സംസ്ഥാനത്തെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങൾ കുടുക്കും എന്നുള്ളത് മറ്റൊരു ഭീഷണിയാണ്. ഭീഷണി എന്റടുത്ത് ചെലവാകുമോ, ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ തന്നെയുള്ള പരസ്യമായ ഭീഷണിയാണത്. ഉദ്ദേശ്യം വ്യക്തമല്ലേ. തെറ്റായ രീതിയിൽ ഞാനിടപെട്ട് അന്വേഷണം മുഴുവൻ അവസാനിപ്പിച്ചോളണമെന്നാണ് പറഞ്ഞതിന്റെ അർത്ഥം. നടക്കുന്ന അന്വേഷണത്തിലെന്തെങ്കിലും തെറ്റായത് സംഭവിച്ചുവെന്നല്ല. പൊലീസ് നടത്തുന്ന അന്വേഷണം സർക്കാരിടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കിൽ തനിക്ക് വരാൻ പോകുന്നത് ഇതാണ് എന്നാണ്. ഇത് നമ്മുടെ പൊതുസമൂഹം ഗൗരവമായി കാണേണ്ടതാണ്. മാദ്ധ്യമങ്ങൾ പ്രത്യേകിച്ചും ഉൾക്കൊള്ളേണ്ടതാണ്"- മുഖ്യമന്ത്രി പറഞ്ഞു.
കേസന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ അമിത താല്പര്യത്തോടെയോ തെറ്റായോ സർക്കാരിടപെട്ടതായി ആക്ഷേപമുയർന്നിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന നിലയ്ക്ക് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതായും ആക്ഷേപമില്ല. പിന്നെ, എന്റെ കാര്യം. ഞാൻ ഇമ്മാതിരിയുള്ള ഭീഷണികൾ എങ്ങനെയെടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇപ്പോൾ പലേ വിധത്തിലുള്ള സംരക്ഷണത്തിലിരിക്കുന്നയാളാണല്ലോ ഞാൻ. ഈ സംരക്ഷണമൊന്നുമില്ലാത്ത കാലം കടന്നുവന്നതല്ലേ. ആ അനുഭവമോർത്താൽ മതി. അതേ അതുന്നയിച്ചയാളോട് പറയാനുള്ളൂ. ഈ രാജ്യത്തെ ഭരണം കൈയാളുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവ് , പാർട്ടിയുടെ പ്രധാനപ്പെട്ട ചിലയാളുകൾ അന്വേഷണവിധേയരാകുന്നുവെന്ന് വരുമ്പോൾ മുഖ്യമന്ത്രിയെ വീട്ടിൽ കിടന്നുറങ്ങാനനുവദിക്കില്ലെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങളെത്തുകയാണ്.രാധാകൃഷ്ണനോട് പറയാനുള്ളത്, രാധാകൃഷ്ണന്റെ ആളുകൾ ഇതിനപ്പുറമുള്ള ഭീഷണികൾ വളരെക്കാലം മുമ്പ് നടത്തിയതാണ്. അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്. . അതോർക്കുന്നത് നല്ലതാണ്. നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധി കർത്താക്കളാണെന്ന് തീരുമാനിക്കുന്നത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിലെന്ത് വേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും, അതങ്ങ് നടപ്പാക്കുമെന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാവില്ലെന്ന് നമ്മുടെ നാട് തെളിയിച്ചു കഴിഞ്ഞില്ലേ. എന്തെല്ലാമായിരുന്നു മോഹങ്ങൾ. അതൊക്കെ പ്രാവർത്തികമാക്കാൻ കഴിഞ്ഞോ?- മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |