കോട്ടയം: ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസിലെ ഉന്നത നേതാക്കൾക്കിടയിലെ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക്.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാതെ പി.ജെ.ജോസഫ്, പി.സി.തോമസ്, മോൻസ് ജോസഫ് , ജോയ് എബ്രഹാം എന്നിവർ ചേർന്ന് പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു പുറമേ പാർട്ടിയിൽ സെക്രട്ടറി ജനറലായ ജോയ് എബ്രഹാമിന്റെ അപ്രമാദിത്വമാണെന്നും പരാതിയുണ്ട്. പാർട്ടിയുടെ ഈ പോക്കിലുള്ള അതൃപ്തി ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവർ തൊടുപുഴയിൽ ജോസഫിന്റെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. ഇങ്ങനെ ഏറെക്കാലം മുന്നോട്ടു പോകാൻ കഴിയില്ലെന്ന മുന്നറിയിപ്പും അവർ നൽകി.
മാണി ഗ്രൂപ്പ് വിട്ടെത്തിയ ജൂനിയർ നേതാക്കളെ തങ്ങൾക്കൊപ്പം ജനറൽ സെക്രട്ടറിമാരാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ ഒരാക്ഷേപം. സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴാണ് ഇക്കാര്യം മുതിർന്ന നേതാക്കൾ അറിയുന്നത്. ജോസ് വിഭാഗം മണ്ഡലം ഭാരവാഹിയായിരുന്നവരെയും ജനറൽ സെക്രട്ടറിമാരാക്കിയെന്നാണ് പരാതി.
പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ നടപടി: മോൻസ് ജാേസഫ്
പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നാണ് അസംതൃപ്തരായ നേതാക്കളുടെ നടപടിയെക്കുറിച്ച് ജോസഫിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മോൻസ് ജോസഫ് പ്രതികരിച്ചത്. ഭരണഘടന ഭേദഗതി കൂട്ടായി ആലോചിച്ചാണ് നടപ്പാക്കിയത്.പി.സി.തോമസ് വർക്കിംഗ് ചെയർമാനായതടക്കം പാർട്ടി ഉന്നത സ്ഥാനങ്ങൾ കൂട്ടായ ആലോചനയിലാണ് തീരുമാനിച്ചത്. അസംതൃപ്തർ നേരത്തേ പാർട്ടിയിൽ ഇല്ലാതിരുന്നതു കൊണ്ടാണ് എതിര ഭിപ്രായമെന്നും മോൻസ് പറഞ്ഞു.
പ്രതികരിക്കാനില്ല: ജോയ് എബ്രഹാം
താൻ അപ്രമാദിത്വം കാട്ടുകയാണെന്ന് ഒരു വിഭാഗം നേതാക്കൾ ചെയർമാൻ പി.ജെ.ജോസഫിനോട് പരാതിപെട്ടുവെന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |