തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജന-(ഗ്രാമീണ) പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതത്തിന് നടപടിയെടുക്കാത്തതിനാൽ സംസ്ഥാനത്തിന് 195.82 കോടിയുടെ നഷ്ടം നേരിട്ടതായി കംപ്‌ട്രോളർ ആൻഡ് ആഡിറ്റ് ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്.
2016-17 ൽ 32,559 വീടുകൾക്ക് ആദ്യഗഡുവായി 121.90 കോടി കേന്ദ്രം അനുവദിച്ചു. രണ്ടാംഗഡുവായ 121.90 കോടി നേടിയെടുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. 2017-18ൽ 73.92 കോടിയുടെ കേന്ദ്രവിഹിതവും ലഭിച്ചില്ല. ചെലവിന്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഗുണഭോക്താക്കളുടെ പട്ടികയിൽ അനർഹർ കടന്നുകൂടി. ലക്ഷ്യം വച്ചതിന്റെ മൂന്നിലൊന്നേ നടപ്പായുള്ളൂ.
കണ്ടെത്തലുകൾ ഇങ്ങനെ
പട്ടിക വിഭാഗങ്ങൾക്ക് 6355 ഉം മറ്റുള്ളവർക്ക് 10932 ഉം വീടുകളാണ് സംസ്ഥാനം നൽകിയത്. ഇതിൽ പൂർത്തിയായത് എസ്.സി /എസ്.ടി വിഭാഗത്തിൽ 5796 ഉം, മറ്റുള്ള വിഭാഗത്തിൽ 10305ഉം ചേർത്ത് 16101 വീടുകൾ മാത്രം. 1186 വീടുകൾ പൂർത്തിയായില്ല.
രണ്ട് വർഷത്തിനകം 25144 കുടുംബങ്ങൾക്ക് വീടു കിട്ടാനുള്ള അവസരം നഷ്ടപ്പെട്ടു.
ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഗുരുതര വീഴ്ച സംഭവിച്ചു. മേൽനോട്ട സമിതികൾക്കും വീഴ്ചയുണ്ടായി. ലിസ്റ്റിൽ ഉൾപ്പെടുത്തിയ 75,709 കുടുംബങ്ങളിൽ 45,409 ഉം അനർഹരാണ്.
1,68,747 പേരുടെ സാദ്ധ്യതാ ലിസ്റ്റിൽ നിന്ന് പഞ്ചായത്തുകളാണ് അനർഹരെ ഒഴിവാക്കി 75,709 പേരുടെ സ്ഥിര ലിസ്റ്റ് സമർപ്പിച്ചത്. ഇതിൽ 30,300 പേർ മാത്രമേ അർഹരായുള്ളൂ .
14 ബ്ലോക്ക് പഞ്ചായത്തുകളിലെ പരിശോധനയിൽ 11,587 ഗുണഭോക്താക്കളിൽ 2208(19.06ശതമാനം) പേർ മാത്രമാണ് അർഹരെന്ന് കണ്ടെത്തി. രണ്ട് വർഷത്തെ പദ്ധതി നടത്തിപ്പ് പരാജയപ്പെട്ടതോടെ ,2019ൽ കേന്ദ്രം വീടുകൾ അനുവദിച്ചില്ല.
5712 പേർക്ക് വീട് നിഷേധിച്ചു
ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെങ്കിലും ഉത്തരവ്
നൽകാത്തതിനാൽ 5712 ഗുണഭോക്താക്കൾക്ക് വീട് നിഷേധിക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാമെന്ന മന്ത്രിതലത്തിലെ തീരുമാനവും നടപ്പായില്ല.
കേന്ദ്രപദ്ധതികളോട് പ്രതികാരാത്മക സമീപനം: വി. മുരളീധരൻ
കേന്ദ്രപദ്ധതികളോട് തുടർച്ചയായി പ്രതികാരാത്മക സമീപനമാണ് പിണറായി വിജയൻ സർക്കാർ കാണിച്ചതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 2016-17ൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ട 42,431 വീടുകളുടെ സ്ഥാനത്ത് കേരളം നിർമ്മിച്ചത് 17,287 എണ്ണം മാത്രമാണ്.മാനദണ്ഡങ്ങൾ പാലിക്കാതെയും യോഗ്യരല്ലാത്തവരെ ഉൾപ്പെടുത്തിയും പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |