തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴിയെടുക്കുന്നതിന് മുമ്പായി അന്വേഷണ സംഘം യോഗം ചേരും. 13 വരെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അന്വേഷണ സംഘത്തെ സുരേന്ദ്രൻ അറിയിച്ച സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകും.
ചോദ്യം ചെയ്യുന്നതിന് മുമ്പായി ഐ.ജിയുടെ സാന്നിദ്ധ്യത്തിൽ അന്വേഷണപുരോഗതി വിലയിരുത്തും. ചോദ്യാവലിയും തയ്യാറാക്കും. ഇതിന് ശേഷമാകും അടുത്ത നോട്ടീസ് നൽകുക. 13നാണ് ഇരിങ്ങാലക്കുട കോടതി പണം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള, പരാതിക്കാരൻ ധർമ്മരാജിന്റെ ഹർജിയിൽ വാദം കേൾക്കുന്നത്. പണത്തിന്റെ രേഖകൾ ഇതുവരെയും ധർമ്മരാജൻ ഹാജരാക്കിയിട്ടില്ല.
ശേഖരിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കെ. സുരേന്ദ്രനിൽ നിന്ന് വിവരം ശേഖരിക്കുന്നതിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. പണമിടപാട് സംബന്ധിച്ചാണ് സുരേന്ദ്രനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുക. 16 നേതാക്കളെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |