തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുരക്ഷാ ആവശ്യങ്ങൾക്കുൾപ്പെടെ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് സംസ്ഥാന പൊലീസ് വക മാറ്റി ചെലവഴിച്ചെന്ന സി.എ.ജിയുടെ കണ്ടെത്തലിനെക്കുറിച്ച് പരിശോധിക്കാനും, പൊലീസിന്റെ ഭാവി ഇടപാടുകൾക്ക് പർച്ചേസ് മാന്വൽ രൂപീകരിക്കാനുമായി നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2020 മാർച്ച് നാലിന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് തീരുമാനിച്ചത്. നേരത്തേ രണ്ടു തവണ കമ്മിഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് കമ്മിഷൻ പ്രവർത്തനം സുഗമമായി മുന്നോട്ട് നീങ്ങാത്ത സാഹചര്യത്തിലാണ് കാലാവധി 2022 ജനുവരി ഒന്ന് മുതൽ ആറ് മാസത്തേക്ക് വീണ്ടും നീട്ടിയത്. കമ്മിഷനിൽ മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, മുൻ ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി സുബ്രതോ ബിശ്വാസ് എന്നിവർ അംഗങ്ങളാണ്.
മാവോയിസ്റ്റ് ഭീഷണിയുൾപ്പെടെ നേരിടുന്നതിനായി കേന്ദ്രസർക്കാർ നൽകിയ കോടികളുടെ ഫണ്ട് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ വക മാറ്റിയെന്നായിരുന്നു സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ. കേന്ദ്രം നൽകിയ ഫണ്ട് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് വൻകിട മന്ദിരങ്ങൾ നിർമ്മിക്കാനും ആഡംബര വാഹനങ്ങൾ വാങ്ങാനുമായി വകമാറ്റി ചെലവഴിച്ചെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ചെലവഴിക്കാവുന്ന തുകയിലും സർക്കാർ പിന്നീട് കുറവ് വരുത്തി. കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് പരിശോധിക്കുന്നതിനൊപ്പം, പൊലീസ് വകുപ്പിലെ പർച്ചേസിന് തുക ചെലവഴിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ടാക്കാനും കമ്മിഷനോട് നിർദ്ദേശിച്ചു. വകുപ്പുകൾക്കായി പർച്ചേസ് നടത്തുന്ന സിഡ്കോ, കെൽട്രോൺ എന്നിവയ്ക്കും പർച്ചേസ് മാനദണ്ഡം രൂപീകരിക്കണമെന്നാണ് നിർദ്ദേശം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |