തിരുവനന്തപുരം: സർക്കാർ അനുവദിച്ച ഫണ്ട് നേരത്തെ തീർന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പമ്പിൽ നിന്ന് തിരുവനന്തപുരം സിറ്റിയിലെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിറുത്തി. ഇതോടെ പൊലീസ് ആസ്ഥാനത്തെ വാഹനങ്ങൾ ഉൾപ്പെടെ ഇന്ധനത്തിനായി നെട്ടോട്ടമാണ്. സിറ്റിയിലെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ പൊലീസ് വാഹനങ്ങൾക്കും ഇവിടെ നിന്നാണ് ഇന്ധനം നൽകുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം അധിക തുക അനുവദിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതോടെ സമീപത്തെ പമ്പുകളിൽ നിന്ന് കടമായോ അല്ലാതെയോ ഒക്കെ തത്കാലം ഇന്ധനം അടിക്കാനാണ് ഉദ്യോഗസ്ഥർക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. അങ്ങനെ ലോക്കലായി അഡ്ജസ്റ്റ്മെന്റ് നടത്തിയാണ് വാഹനങ്ങൾ ഇപ്പോൾ ഓടിക്കുന്നത്. അതേസമയം, ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്നുൾപ്പെടെ ലഭ്യമാക്കാനുള്ള ശ്രമം പൊലീസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.
പൊലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ ശരാശരി ഉപഭോഗം കണക്കാക്കി ഒരുകൊല്ലത്തെ മുൻകൂർ തുകയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ, പലതവണയുണ്ടായ ഇന്ധന വിലവർദ്ധന കാരണം ഈ മാസം ആദ്യത്തോടെ ഇത് തീർന്നു. അതോടെയാണ് ഐ.ഒ.സി വിതരണം നിറുത്തിയത്. കഴിഞ്ഞവർഷം ജൂലായിലാണ് എസ്.എ.പി വളപ്പിൽ 'രക്ഷാഫ്യുവൽസ്' എന്ന പമ്പ് തുടങ്ങിയത്.
ഗുണ്ടാവിളയാട്ടം ഉൾപ്പെടെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പട്രോളിംഗ് ഉൾപ്പെടെ നിറുത്താൻ സ്റ്റേഷനുകൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഇരുട്ടടിപോലെ ഇന്ധന പ്രശ്നം ഉയർന്നത്. അതേസമയം, സ്വന്തം നിലയ്ക്ക് ഇന്ധന ക്രമീകരണം നടത്തണമെന്ന നിർദ്ദേശം അഴിമതിയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |