തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് സ്വപ്ന സുരേഷിനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തതും വാട്സാപ് സ്ക്രീൻഷോട്ട് തെളിവാക്കി മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെതിരേ വധശ്രമവും ഗൂഢാലോചനക്കുറ്റവും ചുമത്തിയതും നിലനിൽക്കാനിടയില്ല. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് വധശ്രമക്കേസെടുത്തതും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മുദ്രാവാക്യം വിളിച്ചവരെ മർദ്ദിച്ചതിന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ എന്നിവർക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. പൊതുപണിമുടക്കിലെ ആക്രമണങ്ങളുടെ പേരിൽ വാർത്താപരിപാടിയിൽ എളമരം കരീമിനെ എതിർത്തതിന് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരേ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യ മൊഴിയുടെ പേരിൽ ഐ.പി.സി 153 (കലാപ ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കലാപത്തിനുള്ള ആഹ്വാനക്കുറ്റം നിലനിൽക്കുമോയെന്ന ആശങ്ക പൊലീസിനുമുണ്ട്. ഐ.പി.സി 153 നിലനിൽക്കുന്നതല്ലെങ്കിൽ ഗൂഢാലോചനക്കുറ്റവും റദ്ദാകും. രഹസ്യമൊഴി തിരുത്തിക്കാൻ വിജിലൻസ് മേധാവിയായിരുന്ന എം.ആർ. അജിത്കുമാർ ഇടനിലക്കാരനായ ഷാജ്കിരണിനെ രംഗത്തിറക്കിയതും, സ്വപ്നയുടെ കൂട്ടാളി സരിത്തിനെ രഹസ്യമായി കസ്റ്റഡിയിലാക്കി ഫോൺ പിടിച്ചെടുത്തതും പൊലീസിന്റെ നീക്കങ്ങൾ സംശയത്തിലാക്കിയിരുന്നു. സോളാർ കേസ് പ്രതി സരിതയെ ഉപയോഗിച്ച് സ്വപ്നയുടെ രഹസ്യമൊഴി കോടതിയിൽ നിന്ന് ശേഖരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഫലിച്ചിട്ടില്ല. പി.സി.ജോർജ്ജിനെ വിവാദപ്രസംഗക്കേസിൽ ഒരുദിവസം ജയിലിലടച്ചെങ്കിലും, രണ്ട് അറസ്റ്റുകളിൽ മിന്നൽവേഗത്തിൽ ജാമ്യം കിട്ടി.
ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തനാക്കിയെന്ന് അറിയിച്ച് വിളിച്ചുവരുത്തി, സോളാർ നായികയുടെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പൊലീസിന്റെ വാദങ്ങൾ കോടതി തള്ളി ജോർജ്ജിന് ജാമ്യം നൽകി. ഇതിൽനിന്നൊന്നും പഠിക്കാതെ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപ് ശബരീനാഥനെ അറസ്റ്റ് ചെയ്ത അതിബുദ്ധിയും കോടതിയിൽ പൊളിഞ്ഞു. യൂത്ത്കോൺഗ്രസുകാർക്ക് മർദ്ദനമേറ്റെന്നത് കള്ളപ്പരാതിയാണെന്ന് കണ്ടെത്തി ജയരാജനെതിരേ കേസ് വേണ്ടെന്ന് പൊലീസ് അറിയിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് 24മണിക്കൂർ തികയും മുൻപാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദം കോടതി തള്ളി
കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി.വി ബാലകൃഷ്ണൻ തള്ളി. ശബരിക്ക് ജാമ്യം നൽകാതിരിക്കാൻ പൊലീസ് ഉന്നയിച്ച വാദങ്ങൾ കോടതി അപ്പാടെ തള്ളിക്കളഞ്ഞു. കേസിലെ നാലാം പ്രതിയാണ് ശബരി.
കേസിലെ മറ്റ് മൂന്ന് പ്രതികൾക്കും ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകിയിരുന്നത് ശബരിയാണെന്നാണ് പൊലീസ് വാദിച്ചിരുന്നത്. പ്രതികളുടെ ഫോണുകൾ പരിശോധിച്ചപ്പോഴോ ചോദ്യം ചെയ്തപ്പോഴോ ഈ ആരോപണത്തെ ബലപ്പെടുത്തുന്ന ഒരു തെളിവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
ശബരീനാഥ് പ്രതികൾക്ക് അയച്ചെന്ന് പൊലീസ് അവകാശപ്പെടുന്ന വാട്ട്സ് ആപ് സന്ദേശങ്ങളിൽ ഈ ആരോപണം തെളിയിക്കുന്ന വസ്തുതകൾ കണ്ടെത്താനായില്ലെന്ന് കോടതി ഉത്തരവിലുണ്ട്. പൊലീസ് ആവശ്യപ്പെട്ട മൊബൈൽഫോൺ ഹാജരാക്കാൻ ശബരി തയ്യാറായ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |