തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ബാന്ധവം പരസ്പരം ആരോപിച്ച് പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ഭരണ,പ്രതിപക്ഷങ്ങൾ. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് ബി.ജെ.പി വോട്ടുകച്ചവടം ആയുധമാക്കിയുള്ള കൊമ്പുകോർക്കൽ.
രാജ്യത്ത് ബി.ജെ.പി വളർച്ചയ്ക്ക് കളമൊരുക്കിയത് കോൺഗ്രസാണെന്ന് നന്ദിപ്രമേയം അവതരിപ്പിച്ച കെ.കെ. ശൈലജ ആരോപിച്ചതിന് പിന്നാലെ, ചില മണ്ഡലങ്ങളുടെ പേരെടുത്തുപറഞ്ഞ്, കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബി.ജെ.പി ബാന്ധവം ഭരണപക്ഷത്തിനാണെന്ന് വാദിച്ചു. പത്തോളം മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചെന്നായി ഭരണപക്ഷം.
നാദാപുരത്തും തവനൂരിലും അടൂരിലുമടക്കം നിരവധി മണ്ഡലങ്ങളിൽ എൻ.ഡി.എ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചെന്ന് തിരുവഞ്ചൂർ ആരോപിച്ചു. മൃദുഹിന്ദുത്വം കാട്ടിയത് ആരാണെന്നറിയാൻ എം.എൽ.എമാരുടെ തലയെണ്ണി നോക്കിയാൽ മതി. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്ന കണക്കുകൾ ഇവിടെയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. പനച്ചിക്കാട് സേവാഭാരതി ആസ്ഥാനം ഇടയ്ക്കിടെ സന്ദർശിക്കുന്നയാളാണ് തിരുവഞ്ചൂരെന്ന് ചിത്രം എടുത്തുകാട്ടി സി.എച്ച്. കുഞ്ഞമ്പു തിരിച്ചടിച്ചു. തൃപ്പൂണിത്തുറയിലെയും കുണ്ടറയിലെയും പാലായിലെയും ബി.ജെ.പി വോട്ടുകൾ എവിടെ പോയെന്ന് കുഞ്ഞമ്പു ചോദിച്ചു.
തന്റെ മണ്ഡലത്തിലെ പനച്ചിക്കാട്ട് ക്ഷേത്രത്തിൽ പോകാറുണ്ടെന്നും അവിടെ ഒട്ടുമിക്ക മാർക്സിസ്റ്റ് നേതാക്കളെ കാണാറുണ്ടെന്നുന തിരുവഞ്ചൂർ. കുഞ്ഞുങ്ങളെ അക്ഷരം എഴുതിക്കുന്ന സ്ഥലമാണത്. അതിനെ, താൻ ഊട്ടുപുരയിൽ കയറി ഗോൾവാൾക്കറുമായി ചർച്ച നടത്തിയെന്നുവരെ പ്രചരിപ്പിച്ചെന്ന് തിരുവഞ്ചൂർ പരിഹസിച്ചു.
ക്രിസ്ത്യൻ- മുസ്ലിം സൗഹാർദ്ദം തകർക്കാനും പരസ്പരം തെറ്റിക്കാനും സംഘപരിവാർ തുനിഞ്ഞിറങ്ങിയപ്പോൾ തെറ്റുന്നിടത്തോളം തെറ്റിക്കോട്ടെയെന്ന നിലപാടാണ് സി.പി.എം എടുത്തതെന്ന് എൻ. ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
ബി.ജെ.പി സഹായിക്കാതിരുന്നെങ്കിൽ ഇനിയും പത്ത് സീറ്റുകൾ യു.ഡി.എഫിന് കുറയുമായിരുന്നുവെന്ന് ഡി.കെ. മുരളിയും മാത്യു.ടി.തോമസും പറഞ്ഞു. ബി.ജെ.പി-യു.ഡി.എഫ് ധാരണ കാരണം പത്ത് സീറ്റുകൾ എൽ.ഡി.എഫിന് കുറഞ്ഞതിന് കണക്ക് പറയേണ്ടിവരുമെന്നായി ഇ.കെ. വിജയൻ.
കായംകുളത്ത് യു.ഡി.എഫും ബി.ജെ.പിയും വോട്ടുകച്ചവടം നടത്തിയെന്ന് യു.പ്രതിഭ ആരോപിച്ചു.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയശക്തികളുമായുള്ള വോട്ട് കച്ചവടവും പി.ആർ വർക്കുമാണ് ഇടതുമുന്നണിയെ സഹായിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു.
തൃപ്പൂണിത്തുറ തർക്കം
തൃപ്പൂണിത്തുറയിൽ കെ.ബാബു വിജയിച്ചത് ബി.ജെ.പി വോട്ടുകൾ മറിച്ചതുകൊണ്ടാണെന്ന് സി.എച്ച്. കുഞ്ഞമ്പുവും എം. നൗഷാദും ആരോപിച്ചതിനെതിരെ കെ. ബാബു രംഗത്തെത്തിയത് വാക്കുതർക്കത്തിനിടയാക്കി. 2011 മുതൽ തൃപ്പൂണിത്തുറയിലെ ബി.ജെ.പി വോട്ടു കണക്കും ഇടതുമുന്നണിയിലെ വൻനേതാക്കളെ താൻ പരാജയപ്പെടുത്തിയ കണക്കും ബാബു നിരത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |