തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്ക് പി.എസ്.സി നടത്തിയ എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് പരീക്ഷളുടെ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കാനുള്ള നടപടിക്രമങ്ങൾ വൈകുന്നു. എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ സാദ്ധ്യതാ പട്ടിക മാർച്ചിനകം പ്രസിദ്ധീകരിക്കുമെന്നായിരുന്നു പി.എസ്.സി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ എത്രപേരെ വീതം ഉൾപ്പെടുത്തണമെന്നകാര്യത്തിൽപോലും തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
റാങ്ക് ലിസ്റ്റിൽ ഒഴുവുകളുടെ മൂന്നിരട്ടിയും സപ്ലിമെന്ററി ലിസ്റ്റിൽ അഞ്ചിരട്ടിയും ഉദ്യോഗാർത്ഥികളെയാണ് മുൻകാലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. ലിസ്റ്റിലുള്ളവരെല്ലാം നിയമനം പ്രതീക്ഷിക്കുകയും ജോലി ലഭിക്കാതെ വരുന്നതോടെ സമരവുമായി രംഗത്തിറങ്ങുകയും ചെയ്യുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് സർക്കാരിന് തലവേദനയായിരുന്നു. അതിനാൽ കൃത്യമായ ഒഴിവുകൾ മാത്രം കണക്കിലെടുത്ത് അതിന് ആനുപാതികമായി മാത്രം റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാൽ മതിയെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു.
എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് തസ്തികകളിൽ നിലവിലുള്ള ഒഴിവും പ്രതീക്ഷിക്കുന്ന ഒഴിവും റിപ്പോർട്ട് ചെയ്യാൻ സർക്കാരിനോട് പി.എസ്.സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മിക്ക വകുപ്പുകളും ഇതിൽ നിഷേധാത്മകമായ സമീപനമാണ് പുലർത്തുന്നതെന്ന് ആക്ഷേപമുണ്ട്. ഒഴിവുകൾ എത്രയെന്ന വിവരം ലഭിക്കാൻ താമസിക്കുന്നത് സാദ്ധ്യതാ പട്ടികയും തുടർന്ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നത് വൈകാൻ കാരണമാകും.
എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് എന്നിവയുടെ ആദ്യ പൊതുപരീക്ഷ 2021ഫെബ്രുവരി, മാർച്ച് മാസങ്ങളിലും മുഖ്യപരീക്ഷ നവംബർ, ഡിസംബർ മാസങ്ങളിലുമാണ് നടന്നത്. മത്സരപരീക്ഷകൾക്ക് ദ്വിതല സംവിധാനം നടപ്പാക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, യു.പി.എസ്.സി അടക്കമുള്ളവ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരുവർഷത്തിനുള്ളിൽ നിയമനം നടത്താറുണ്ട്. എന്നാൽ, പുതിയ സംവിധാനം നിലവിൽ വന്ന ആദ്യതവണപോലും സമയക്രമം പാലിക്കാൻ പി.എസ്.സിക്ക് കഴിയുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. 2019 നവംബറിലാണ് എൽ.ഡി ക്ലാർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |