തിരുവനന്തപുരം: ഒപ്പിട്ട ശേഷം ഓഫീസിലും സൈറ്റിലുമില്ലാതെ മുങ്ങൽ പൊതുമരാമത്ത് വകുപ്പിൽ ഇനി നടക്കില്ല. മുങ്ങൽ വിദഗ്ദ്ധരെ കൈയോടെ പൊക്കാൻ എല്ലാ ഓഫീസുകളിലും സിസി ടിവി കാമറ നിരീക്ഷണവും, ബയോമെട്രിക് പഞ്ചിംഗും ഏർപ്പെടുത്തും.
തുടക്കത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കും. ജീവനക്കാരുടെ പോക്കുവരവും കൃത്യനിർവഹണവും നിരീക്ഷിക്കാനും, ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതിക്കും മറ്റ് അനധികൃത ഏർപ്പാടുകൾക്കും തടയിടാനും സിസി ടിവി നിരീക്ഷണം സഹായകമാകുമെന്നാണ് കരുതുന്നത്. ചീഫ് ഓഫീസിലും മന്ത്രി ഓഫീസിലും കാമറ ദൃശ്യങ്ങൾ മോണിട്ടർ ചെയ്യും. കേരള റോഡ് ഫണ്ട് ബോർഡ് ആസ്ഥാനത്തും പ്രോജക്ട് ഓഫീസിലും കഴിഞ്ഞയാഴ്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ മിന്നൽ പരിശോധനയിൽ ജീവനക്കാരിൽ ചിലർ ഓഫീസിലും സൈറ്റിലുമില്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ചിലർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ഒപ്പിട്ട് മുങ്ങുകയും ചെയ്യുന്നു.
സംവിധാനങ്ങൾ ഒരുക്കാൻ കെൽട്രോൺ
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്സ്, ബ്രിഡ്ജസ്, ബിൽഡിംഗ് വിഭാഗം ഓഫീസുകളിലാണ് ബയോ മെട്രിക് പഞ്ചിംഗ് നിലവിൽ വരുന്നത്. പഞ്ചിംഗ് മെഷീൻ സ്ഥാപിക്കലും ഹാർഡ് വെയർ ഇൻസ്റ്റലേഷൻ ജോലികളും കെൽട്രോണിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. റോഡ്, പാലം, കെട്ടിടം, ദേശീയപാത, മെയിന്റൻസ്, ആർകിടെക്ചർ, കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി തുടങ്ങി ആയിരത്തോളം ഓഫീസുകളാണുള്ളത്. അര ലക്ഷത്തോളം ജീവനക്കാരും. ഓഫീസിൽ വന്ന് ഒപ്പിട്ട ശേഷം സൈറ്റിലേക്ക് പോകുന്ന ജീവനക്കാരുടെ പേരും തസ്തികയും സമയവും മടങ്ങി വരുന്ന സമയവുമുൾപ്പെട മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. കൃത്യസമയത്ത് ഓഫീസിലെത്താതിരിക്കുകയും, നേരത്തെ സ്ഥലം വിടുകയും ചെയ്യുന്നവർക്ക് അവധിയും ശമ്പളവും നഷ്ടമാകും.
'പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് ഓഫീസുകളിൽ സിസി.ടിവി കാമറ നിരീക്ഷണവും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനവും നടപ്പാക്കുന്നത് '.
- അജിത് കുമാർ, സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |