തിരുവനന്തപുരം:ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടി കേരള, കണ്ണൂർ, കോഴിക്കോട്, മഹാത്മാഗാന്ധി, ശ്രീശങ്കരാചാര്യ സർവ്വകലാശാലകളുടെ വൈസ് ചാൻസലർ നിയമനം പൂർണമായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള വിവാദ നിയമഭേദഗതി ബിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു.
നിലവിൽ കേന്ദ്രസർക്കാരിനും അവരുടെ നിയന്ത്രണത്തിലുള്ള ചാൻസലർ കൂടിയായ ഗവർണർക്കും ഇടപെടാവുന്ന തരത്തിലായിരുന്നു വൈസ് ചാൻസലർ നിയമനം. അത് പൂർണമായി മാറ്റുന്നതാണ് ഭേദഗതി.
ഭേദഗതിയിലും വൈസ് ചാൻസലറെ നിയമിക്കുന്നത് ഗവർണർ തന്നെയായിരിക്കും. വി. സി. നിയമനത്തിന് മൂന്ന് പേരുടെ പാനൽ സമർപ്പിക്കാനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടനയിലാണ് മാറ്റം. നിലവിൽ ഗവർണറുടേയും യു.ജി.സി.യുടേയും യൂണിവേഴ്സിറ്റി സെനറ്റിന്റെയും പ്രതിനിധികളുള്ള മൂന്നംഗ കമ്മിറ്റിയായിരുന്നു. അതിൽ മേൽക്കൈ കേന്ദ്രസർക്കാരിനായിരുന്നു. ഈ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികൾ അധികമെത്തും - കൺവീനറായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും സർക്കാർ നിശ്ചയിക്കുന്ന മറ്റൊരാളും. അഞ്ചംഗ കമ്മിറ്റിയിൽ കൺവീനറുൾപ്പെടെ മൂന്നുപേരും സർക്കാർ പ്രതിനിധികളാവും. നേരത്തേ പാനലിൽ അഭിപ്രായൈക്യം ഉണ്ടായില്ലെങ്കിൽ മൂന്ന് അംഗങ്ങൾക്കും മൂന്ന് പേരുള്ള പാനലുകൾ പ്രത്യേകം സമർപ്പിക്കാമായിരുന്നു. ഭേദഗതി പ്രകാരം കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ഒരു ലിസ്റ്റ് മാത്രമാവും സമർപ്പിക്കുക. ചാൻസലർ അതിൽ നിന്ന് ഒരു മാസത്തിനകം നിയമനം നടത്തണം. ഇതോടെ വൈസ് ചാൻസലർ നിയമനത്തിൽ സ്വന്തം തീരുമാനം നടപ്പാക്കാൻ ഗവർണർക്ക് കഴിയാതെ വരും. വൈസ് ചാൻസലറുടെ പ്രായപരിധി അറുപതിൽ നിന്ന് 65 വയസായി ഉയർത്തിയിട്ടുമുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാനും അതിന് പ്രാപ്തരായവരെ സർവ്വകലാശാല തലപ്പത്ത് നിയമിക്കാനുമാണ് നിയമഭേദഗതിയെന്ന് മന്ത്രി ഡോ.ആർ.ബിന്ദു ന്യായീകരിച്ചു. അതേസമയം സർവ്വകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താനും വൈസ് ചാൻസലർമാരെ ഭരണ കക്ഷിയുടെയും സർക്കാരിന്റെയും താളത്തിന് തുള്ളുന്നവരാക്കാനുമാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷത്തെ ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. സർവ്വകലാശാലകളുടെ ഭരണം ഗവർണറെ ഉപയോഗിച്ച് തട്ടിയെടുക്കാനുള്ള ആർ.എസ്.എസ്. നീക്കത്തെ ചെറുക്കാനാണ് ഭേദഗതിയെന്ന് കെ.ടി. ജലീൽ പറഞ്ഞു. സർവ്വകലാശാല ഭരണത്തിൽ സർക്കാർ രാഷ്ട്രീയസ്വാധീനം ചെലുത്തുന്ന നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.യു.ഡി.എഫ്.കാലത്ത് വൈസ് ചാൻസലറായി നിയമിച്ച ഡോ.രാധാകൃഷ്ണനും അബ്ദുൾ സലാമും ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |