കണ്ണൂർ: രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികൾ ഒരു മടിയുമില്ലാതെ മോദി സർക്കാർ വിറ്റുതുലയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. കണ്ണൂർ ഡി.സി.സിയുടെ പുതിയ ഓഫീസായ കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേയും വിമാനത്താവളങ്ങളും ഇരുമ്പുരുക്ക് കമ്പനികളും എല്ലാം വിൽക്കുകയാണ്. രാജ്യത്തെ 95 ശതമാനം സാധാരണക്കാർക്ക് വേണ്ടിയല്ല, ചെറിയശതമാനം കുത്തകകൾക്ക് വേണ്ടിയാണിത്. കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങി സാധാരണക്കാരുടെ വിയർപ്പിന്റെ വിലയാണ് മോദി സർക്കാർ വിറ്റു തുലയ്ക്കുന്നത്. ഇതിന്റെ ഫലമായി വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹ്യ അസ്ഥിരതയും രാജ്യത്ത് വ്യാപകമായി. തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും ബഹുമാനിക്കാത്ത, സ്‌നേഹിക്കാത്ത സർക്കാരാണിത്.
പാചകവാതകം, പെട്രോൾ, ഡീസൽ വില ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വില അന്തർദ്ദേശീയ മാർക്കറ്റിൽ വൻതോതിൽ കുറയുമ്പോഴാണ് ഇവിടെ മണിക്കൂർവച്ച് കൂടുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങ് നേതാക്കളുടെ സംഗമ വേദിയായി
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ കലഹം മൂർച്ഛിച്ചിരിക്കെ നേതാക്കളുടെ സംഗമവേദിയായി ഇന്നലെ കണ്ണൂരിലെ ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങ്. അനുരഞ്ജന സാദ്ധ്യതകളും നേതാക്കൾക്കിടയിൽ അനൗപചാരികമായി ചർച്ച ചെയ്യപ്പെട്ടു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, വർക്കിംഗ് പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി തന്നെ കണ്ണൂരിലെത്തിയിരുന്നു. കെ.പി.സി.സി, ഡി.സി.സി പുനഃ:സംഘടന സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകൾ നേതാക്കൾ തമ്മിൽ നടന്നുവെന്നാണ് വിവരം. വി.ഡി സതീശൻ കെ.സുധാകരനുമായി രണ്ടുവട്ടം ചർച്ച നടത്തി. കെ.സി.വേണുഗോപാൽ, എം.എൽ.എമാരെയും നേതാക്കളെയും ഇന്നലെ പ്രത്യേകം കണ്ടു. അതേസമയം, എ ഗ്രൂപ്പ് പ്രവർത്തകരിൽ ഒരുവിഭാഗം ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ചർച്ചയായിട്ടുണ്ട്.
ഓൺലൈനിലൂടെ പങ്കെടുത്ത് ഉമ്മൻചാണ്ടിയും രമേശും
മുതിർന്ന നേതാക്കളിൽ പലരും ഓൺലൈനിലൂടെയാണ് ചടങ്ങിൽ പങ്കെടുത്തത്. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരാണ് ഓൺലൈൻ വഴി പങ്കെടുത്തത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തില്ലെന്ന പ്രചാരണം നടന്നതോടെ ഇരുവരും ഓൺലൈനിലൂടെ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ് ബുക്കിൽ പങ്കുവച്ചു. ബുധനാഴ്ച രാത്രി കെ. സുധാകരനും വി.ഡി. സതീശനും ഇരുവരുമായി ഫോണിൽ സംസാരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |