കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ ഉത്തരവു പിൻവലിച്ച് ഇക്കാര്യത്തിൽ നിയമപരമായി പുതിയ ഉത്തരവിറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിൾബെഞ്ച്, ഇത് സംബന്ധിച്ച ഹർജി തള്ളി.
.ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ ഉത്തരവു നിയമപരമല്ലെന്നും, ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നുമാരോപിച്ച് മോസ്റ്റ് ബാക്ക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാരാണ് ഹർജി നൽകിയത്.
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി 2021 ഫെബ്രുവരി ആറിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 102-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും വ്യക്തമാക്കി ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജൂലായ് 29 ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സർക്കാർ ഉത്തരവു സ്റ്റേ ചെയ്തു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച്, ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ച് തീർപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ഒ.ബി.സി പട്ടികയിൽ ഏതെങ്കിലും വിഭാഗങ്ങളെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് ഈ അധികാരം കൈവന്നു. ഈ സാഹചര്യത്തിൽ പഴയ ഉത്തരവു പിൻവലിച്ച് നിയമപരമായി പുതിയ ഉത്തരവിറക്കാൻ നടപടി തുടങ്ങിയെന്നും പഴയ ഉത്തരവു പിൻവലിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതനുവദിച്ച സിംഗിൾബെഞ്ച് ഹർജിക്കാരന്റെ ആവശ്യം അപ്രസക്തമായെന്ന് വിലയിരുത്തി . സർക്കാരിന് നിയമപരമായി പുതിയ ഉത്തരവ് ഇറക്കാൻ അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |