തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമാഫിയയുടെ അഴിഞ്ഞാട്ടത്തിന് പൂട്ടിടാനുറച്ച് റവന്യുവകുപ്പ്. അവധിദിനങ്ങളിൽ പലേടത്തും ഭൂമികൈയേറാൻ ഭൂമാഫിയ ഒരുങ്ങുന്നുവെന്ന രഹസ്യവിവരങ്ങളെ തുടർന്ന് നിയമലംഘനങ്ങൾ കർശനമായി തടയാനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ റവന്യു മന്ത്രി കെ. രാജൻ ഉദ്യോഗസ്ഥർക്ക് അടിയന്തരനിർദ്ദേശം നൽകി. ലാൻഡ് റവന്യു കമ്മിഷണർ, ജോയിന്റ് കമ്മിഷണർ, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗമാണ് ഇന്നലെ മന്ത്രി അടിയന്തരമായി വിളിച്ചുചേർത്തത്.
നിയമലംഘനങ്ങൾ കർശനമായി തടയാൻ ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കും. താലൂക്കുകളിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കും. ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുടെ ഏകോപനം ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ നടത്തും. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂമുണ്ടാകും.
സംസ്ഥാന കൺട്രോൾ റൂം നമ്പർ: 0471- 2333198, ജില്ലാ കൺട്രോൾ റൂമുകളുടെ നമ്പർ : 1077
എല്ലാ താലൂക്ക് ഓഫീസുകളിലെയും ഫോൺ നമ്പരുകളിലൂടെ താലൂക്ക് കൺട്രോൾ റൂമുകളിലും ബന്ധപ്പെടാം.
ഓണാവധിക്ക് ഇന്നലെ തുടക്കമായതോടെ ഇനി 24ന് മാത്രമാണ് പ്രവൃത്തിദിനമുള്ളത്. ഈ അവധിദിവസങ്ങളിൽ സംസ്ഥാനത്ത് വൻതോതിലുള്ള ഭൂമികൈയേറ്റത്തിന് ഒരുങ്ങുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |