കോഴിക്കോട്: കെ.കെ.രമ എം.എൽ.എ യുടെ മകൻ അഭിനന്ദ്, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു എന്നിവർക്കു നേരെ വധഭീഷണി മുഴക്കി കത്ത് വന്ന സംഭവത്തിൽ പൊലീസ് ഇന്നലെ ഇരുവരിൽ നിന്നും മൊഴിയെടുത്തു. ഭീഷണക്കത്ത് പൊലീസിന് കൈമാറി.
വടകര സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് സുശാന്താണ് മൊഴി രേഖപ്പെടുത്തിയത്. നേരെത്തെ കരുതിയതു പോലെ കോഴിക്കോട് എസ്.എം സ്‌ട്രീറ്റിൽ നിന്നല്ല, വടകര നട്ട് സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെഡ് ആർമി / പി.ജെ ബോയ്‌സ് എന്ന പേര് വെച്ചുള്ള ഭീഷണിക്കത്ത് കെ. കെ.രമ എം.എൽ.എ യുടെ ഓഫീസ് വിലാസത്തിലാണ് വന്നത്.
പിന്നിൽ കോൺഗ്രസെന്ന് പി.ജയരാജൻ
കണ്ണൂർ: കെ.കെ. രമയ്ക്കും മകനും എതിരെ വന്ന കത്തിന് പിന്നിൽ കോൺഗ്രസിലെ വിഷയ ദാരിദ്ര്യമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കത്തിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ജയരാജൻ, രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ടുപോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്നും ഈയിടെ പുറത്തുവന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ലെന്നും കെ.സുധാകരനെ പരോക്ഷമായി ഉദ്ദേശിച്ച് ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി. ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിറുത്താൻ നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യു.ഡി.എഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ശ്രമിച്ചതെന്ന് സംശയിക്കണമെന്നാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |